ഗവേഷകർ ഖനനത്തിനിടെ
മനാമ: ആലിയിലെ ശ്മശാന ഭൂമിയിൽ നടത്തിയ ഖനനത്തിൽനിന്ന് പുരാതന ദിൽമൻ കാലഘട്ടത്തിലെ പുതിയ ചരിത്രശേഷിപ്പുകൾ കണ്ടെത്തി ജാപ്പനീസ് പുരാവസ്തു ഗവേഷകർ.
ജാപ്പനീസ് ഗവേഷകർ കണ്ടെത്തിയ പുരാതന ശേഷിപ്പുകൾ
ടോക്യോ നാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾചറൽ പ്രോപ്പർട്ടീസിലെ വിദഗ്ധരാണ് ഖനനത്തിന് നേതൃത്വം നൽകുന്നത്. ഏഴുനൂറിലധികം ശ്മശാന കുന്നുകളുള്ള ഈ പ്രദേശത്ത്, ‘ഏർലി ദിൽമൻ’ കാലഘട്ടത്തിലെ മനുഷ്യജീവിതത്തെയും സംസ്കാരത്തെയും കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഖനനത്തിലൂടെ ലഭിച്ചത്.
മഖാബയിലെ ഒന്നാം നമ്പർ ശ്മശാന കുന്നിൽ നടത്തിയ ഖനനത്തിൽ ‘ടൈലോസ്’ കാലഘട്ടത്തിലെ ഒരു ഇരുമ്പ് കഠാരയും അരിവാളും കണ്ടെടുത്തിരുന്നു. ടൈലോസ് കാലഘട്ടത്തിലെ ഒരു ശവകുടീരത്തിൽനിന്ന് ആയുധം കണ്ടെത്തുന്നത് ഇതാദ്യമാണെന്ന് പുരാവസ്തു മിഷൻ തലവൻ ഡോ. കിയോഹൈഡ് സൈറ്റോ പറഞ്ഞു.
ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് സംഘടിപ്പിച്ച പ്രത്യേക ‘ഓപൺ ഡേ’ പരിപാടിയിലൂടെ ഖനനം ചെയ്ത വസ്തുക്കൾ കാണാൻ പൊതുജനങ്ങൾക്ക് അവസരം നൽകി.
പുരാതന കാലത്തെ ശ്മശാന രീതികൾ, വിശ്വാസങ്ങൾ, സാമൂഹിക ഘടന എന്നിവ മനസ്സിലാക്കാൻ ഈ ഖനനം സഹായിക്കുമെന്ന് ഗവേഷകർ വിലയിരുത്തുന്നു. ജപ്പാനും ബഹ്റൈനും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിന്റെ ഭാഗമായാണ് ഈ ഗവേഷണങ്ങൾ നടക്കുന്നത്.
ആറായിരം വർഷത്തിലേറെ പഴക്കമുള്ള ബഹ്റൈന്റെ ചരിത്രത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ പുതിയ കണ്ടെത്തലുകൾ വഴിതുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.