ഇന്ത്യൻ സ്കൂൾ അധികൃതർ വാർത്തസമ്മേളനം നടത്തുന്നു
മനാമ: ഇന്ത്യൻ സ്കൂൾ ഈ വർഷം എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിന്റെ സമ്പന്നമായ ചരിത്രം, നേട്ടങ്ങൾ, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവ വിളിച്ചോതുന്ന നിരവധി പരിപാടികൾ നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചരിത്രപ്രധാനമായ പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ഈ മാസം 23ന് സ്കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടക്കും. അന്ന് പ്ലാറ്റിനം ജൂബിലി ലോഗോ അനാച്ഛാദനം ചെയ്യും. വർഷം മുഴുവനും വൈവിധ്യമാർന്ന മത്സരങ്ങൾ, ശിൽപശാലകൾ, സാംസ്കാരിക പരിപാടികൾ എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള വിദ്യാർഥികളും 18 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളും ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള കലാരൂപങ്ങൾ വിദ്യാർഥികൾ പ്രദർശിപ്പിക്കുമെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.
ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ആലേഖ് പെയിന്റിങ് മത്സരമായിരിക്കും. ഇത് ഇസ ടൗൺ കാമ്പസിൽ നടക്കും. ഗൾഫിലുടനീളമുള്ള 75 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കും. പോസ്റ്റർ ഡിസൈൻ, സർഗാത്മക എഴുത്ത് മത്സരങ്ങൾ എന്നിവയുൾപ്പെടെ വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വർക്ക്ഷോപ്പുകളും സംഘടിപ്പിക്കും.
വിദ്യാഭ്യാസമേഖലയിലെ ഏറ്റവും പുതിയ പ്രവണതകളും വികസനങ്ങളും ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ കോൺക്ലേവ് പ്രമുഖ അധ്യാപകരെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരും. ക്വിസ് മത്സരങ്ങൾ, വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ഇന്റർ-സ്കൂൾ മത്സരങ്ങൾ, ടീം വർക്ക് വളർത്തുന്നതിനും മാതാപിതാക്കളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കമ്യൂണിറ്റി സ്പോർട്സ് ഇവന്റുകൾ എന്നിവയാണ് മറ്റു പരിപാടികൾ.
ഭാഷകളുടെയും സംസ്കാരങ്ങളുടെയും വൈവിധ്യം ആഘോഷിക്കുന്നതിനായി 75 ഭാഷകളിൽനിന്നുള്ള ഒരു പുസ്തക പ്രദർശനവും സാഹിത്യോത്സവവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഴ്ചകളിലൊന്ന് നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന റെക്കോഡ് നൃത്ത പ്രകടനമായിരിക്കും. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന 75 വ്യത്യസ്ത നൃത്തരൂപങ്ങൾ വിദ്യാർഥികൾ അവതരിപ്പിക്കും.
സ്കൂളും അതിന്റെ പൂർവ വിദ്യാർഥികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒരു ആഗോള പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കും. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാൻ പൂർവ വിദ്യാർഥികളെ ക്ഷണിക്കും. പൂർവ വിദ്യാർഥികൾക്ക് സ്കൂളിന്റെ വളർച്ചയെ എങ്ങനെ പിന്തുണക്കാനും സംഭാവന ചെയ്യാനും കഴിയുമെന്ന് ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന അവസരമായിരിക്കും പൂർവ വിദ്യാർഥി സംഗമം.
ആഘോഷങ്ങളുടെ ഭാഗമായി ഇസ ടൗൺ കാമ്പസിലെ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആസൂത്രണം ചെയ്യും. മുൻ ചെയർമാൻ പ്രിൻസ് എസ്. നടരാജന്റെ നേതൃത്വത്തിലുള്ള പ്ലാറ്റിനം ജൂബിലി സംഘാടക സമിതിയും വ്യവസായ പ്രമുഖനും കമ്യൂണിറ്റി നേതാവുമായ മുഹമ്മദ് ഹുസൈൻ മാലിമിന്റെ നേതൃത്വത്തിലുള്ള രക്ഷാധികാരി സമിതിയും സ്കൂളിന്റെ വാർഷിക ആഘോഷങ്ങളുടെ വിജയം ഉറപ്പാക്കാൻ സ്കൂൾ ടീമുമായി ഒരുമിച്ച് സഹകരിക്കും. മുഴുവൻ സമൂഹത്തെയും ആഘോഷങ്ങളിൽ ഉൾപ്പെടുത്തി ഒരു സാംസ്കാരിക മേളയും സ്കൂൾ സംഘടിപ്പിക്കുമെന്ന് പ്ലാറ്റിനം ജൂബിലി സംഘാടക സമിതി കൺവീനർ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു.
സ്കൂളിന്റെ മുൻകാല നേട്ടങ്ങളെ ആദരിക്കുക, വൈവിധ്യമാർന്ന സമൂഹത്തെ ആഘോഷിക്കുക, സ്ഥാപനത്തിന്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുക എന്നിവയാണ് ഈ ആഘോഷങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിപുലമായ വിദ്യാഭ്യാസ, സാംസ്കാരിക, നൈപുണ്യ വികസന പരിപാടികൾ ഉൾക്കൊള്ളുന്ന ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ മനോഹരമായി അലങ്കരിക്കപ്പെടും. ബന്ധപ്പെട്ട അധികാരികളുടെ ആവശ്യമായ അംഗീകാരത്തോടെയാണ് ഈ പരിപാടികളെല്ലാം സംഘടിപ്പിക്കുക.
അടുത്ത ആഴ്ച പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ആരംഭിക്കാനിരിക്കെ, വളർച്ചക്കും മികവിനും പുതിയ വഴികൾ സൃഷ്ടിക്കുന്നതിനൊപ്പം, സ്കൂളിന്റെ സമ്പന്നമായ പാരമ്പര്യത്തെ ആദരിക്കുന്ന പരിപാടികൾക്കായി ഇന്ത്യൻ സ്കൂൾ ഒരുങ്ങുകയാണ്.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സംഘാടക സമിതി കൺവീനർ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐ.ടി അംഗം ബോണി ജോസഫ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മുൻ സെക്രട്ടറി സജി ആന്റണി, വിപിൻ കുമാർ, ഷാഫി പാറക്കട്ട എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.