മനാമ: ലോകത്തിലെ തന്നെ വലിയ അലൂമിനിയം കമ്പനികളിൽ ഒന്നായ ആൽബക്ക് (അലൂമിനിയം ബഹ്റൈൻ) 2024 ആദ്യപാദം 24.5 ദശലക്ഷം ദീനാറിന്റെ ലാഭം. എന്നാലിത് മുൻവർഷത്തെ അപേക്ഷിച്ചു നോക്കുമ്പോൾ കുറവാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 47 ദശലക്ഷം ദീനാറിന്റെ ലാഭം ഉണ്ടാക്കിയിരുന്നു. 2024 ൽ 17 ഫിൽസിന്റെ ഓഹരി വരുമാനമാണ് ഉണ്ടായത്. മുൻവർഷം ഇതേ കാലയളവിൽ 34 ഫിൽസായിരുന്നു. മൊത്തം വരുമാനത്തിലും ഈ വർഷം ഇടിവാണ് രേഖപ്പെടുത്തിയത്. 2023ൽ ഇതേ കാലയളവിൽ 37.1 ദശലക്ഷമായിരുന്നു മൊത്തം വരുമാനം. ഈ വർഷമിത് 25 ശതമാനം കുറഞ്ഞു.
എന്നാൽ കമ്പനിയുടെ മൊത്തം ആസ്തിയിൽ വർധനവുണ്ടായി. 0.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 2,575.5 ദശലക്ഷം ദിനാറാണ് കമ്പനിയുടെ ആസ്തി. കഴിഞ്ഞ വർഷമിത് 2,553.6 ദശലക്ഷമായിരുന്നു.
വിപണിയിൽ വലിയ പ്രതിസന്ധികളുണ്ടായിരുന്നെങ്കിലും 2024 ആദ്യ പാദത്തിൽ മികച്ച നേട്ടമാണ് കമ്പനി ഉണ്ടാക്കിയിരിക്കുന്നതെന്ന് ആൽബ ചെയർമാൻ ഖാലിദ് അൽ റുമൈഹി പറഞ്ഞു. ചരക്ക് വില കഴിച്ച വർഷം ആദ്യ പാദത്തിലെ അതേ നിലയിൽ നിലനിന്നിരുന്നെങ്കിൽ ഇതിലും ശക്തമായ പ്രകടനം കാഴ്ചവെക്കുമായിരുന്നു. ആഗോള അലൂമിനിയം ഡിമാൻഡ് വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള മാർക്കറ്റിന്റെ ആവശ്യകതകൾക്കനുസരിച്ച് മികച്ച ഗുണമേൻമയിലുള്ള ഉൽപന്നങ്ങൾ പ്രധാനം ചെയ്യാനാണ് ശ്രമിക്കുന്നത്. തന്ത്രപ്രധാനമായ മുൻഗണനകളിലേക്കുള്ള ശ്രദ്ധ, ഉയർന്നുവരുന്ന അവസരങ്ങൾ മുതലെടുക്കാൻ കമ്പനിയെ സഹായിക്കുമെന്ന് ആൽബ ചീഫ് എക്സിക്യൂട്ടീവ് അലി അൽ ബഖാലി പറഞ്ഞു. സാമ്പത്തിക കാലാവസ്ഥ വെല്ലുവിളി നേരിടുമ്പോഴും വ്യാപാര കാര്യത്തിൽ മുന്നേറ്റത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. സുരക്ഷ, കാര്യക്ഷമമായ പ്രവർത്തനങ്ങൾ, കർശനമായ ചെലവ് കുറഞ്ഞ ഘടന എന്നിവ മൂലം വരും കാലയളവിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.