മനാമ: ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിന് കീഴിലുള്ള റസ്ക്യൂ പെട്രോൾ വിഭാഗം ജൂണിൽ മാത്രം ആകെ 1912 അടിയന്തര സന്ദേശങ്ങളാണ് കൈകാര്യം ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു. ഇതിൽ 71 ശതമാനവും റെസ്‌പോൺസ് കേസുകളാണ്. 26 ശതമാനം ട്രാഫിക് കേസുകളും, 3 ശതമാനം സുരക്ഷാ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
കടലിലെ അപകടങ്ങളും രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോസ്റ്റ് ഗാർഡിന് ആകെ 157 സന്ദേശങ്ങൾ ലഭിച്ചു. ഇതിൽ 102 എണ്ണം തെരച്ചിൽ, രക്ഷാപ്രവർത്തനം, കപ്പലുകൾ കേടായിവന്നതുമായി ബന്ധപ്പെട്ടുള്ളവയുമാണ്. 13 സന്ദേശങ്ങൾ കടലിലെ അപകടങ്ങളും, 42 എണ്ണം വിവിധ സഹായങ്ങൾ അഭ്യർത്ഥിച്ചുള്ളതുമായിരുന്നു.
ദേശീയ ആംബുലൻസിന് ആകെ 5001 കോളുകൾ ലഭിച്ചു. ഇതിൽ 3660 എണ്ണം ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയാണ്. 317 വാഹനാപകടങ്ങളും, സ്വകാര്യ ആശുപത്രികളിൽ നിന്നും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും അത്യാഹിത വിഭാഗങ്ങളിലേക്ക് രോഗികളെ മാറ്റിയ 668 കേസുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 49 തീപിടിത്തങ്ങളും 307 വിവിധ തരത്തിലുള്ള അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഹുകൂമാതി ആപ്ലിക്കേഷൻ വഴി 1553 സന്ദേശങ്ങളാണ് ലഭിച്ചത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് 322-ഉം, സുരക്ഷാ ഡയറക്ടറേറ്റുകൾക്ക് 795-ഉം, അഴിമതി വിരുദ്ധ വിഭാഗത്തിന് 12-ഉം, സൈബർ ക്രൈം വിഭാഗത്തിന് 395-ഉം പരാതികൾ ലഭിച്ചു.
സൈബർ സ്പേസിലെ ശിശു സംരക്ഷണ യൂണിറ്റിന് 28 പരാതികളും, നാടുകടത്തൽ കാര്യ വിഭാഗത്തിന് ഒരു പരാതിയും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.