ബഹ്റൈന്‍ സംരംഭകത്വ അവാര്‍ഡുകള്‍ വിതരണം ചെയ്തു

മനാമ: നൂതന ആശയങ്ങളും ക്രിയാത്മകതയും എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പിക്കാന്‍ അനിവാര്യമായ ഘടകങ്ങളാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പറഞ്ഞു. ഈ വര്‍ഷത്തെ ബഹ്റൈന്‍ സംരംഭകത്വ അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സംരംഭകര്‍ക്ക് എല്ലാ സഹായവും നല്‍കുന്ന നയമാണ് ബഹ്റൈന്‍ തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക രംഗത്തെ വൈവിധ്യവത്കരണം വളര്‍ച്ചയുടെ പ്രധാന ഘടകമാണെന്ന് രാജ്യം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് പുതിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ അടിസ്ഥാനമായി മാറുകയായിരുന്നു. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതില്‍ സ്വകാര്യമേഖലയുടെ പങ്ക് തിരിച്ചറിഞ്ഞാണ് ഈ നടപടികള്‍ കൈക്കൊണ്ടത്. സുസ്ഥിര സ്വഭാവമുള്ള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ഇതില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 ബഹ്റൈനിലെ സംരംഭകത്വ സാധ്യതകളെയാണ് അവാര്‍ഡ് വിളംബരം ചെയ്യുന്നതെന്ന് തംകീന്‍ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ ഖലീഫ പറഞ്ഞു. വിജയികള്‍ക്ക് വിവിധ പദ്ധതികളില്‍ ബഹുവിധ സൗകര്യങ്ങള്‍ ലഭ്യമാക്കും. 
ഏതുനിലയിലുള്ള സംരംഭകര്‍ക്കും അനുയോജ്യമായ അന്തരീക്ഷം രാജ്യത്ത് ഒരുക്കുക എന്നതാണ് തംകീന്‍െറ നയമെന്നും അദ്ദേഹം പറഞ്ഞു. അവാര്‍ഡ് ജേതാക്കള്‍: മൈക്രോ എന്‍റര്‍പ്രൈസ് ഓഫ് ദ ഇയര്‍- ആലിയ അല്‍മുയദ് ന്യൂട്രീഷന്‍ കണ്‍സള്‍ട്ടന്‍സി, സ്റ്റാര്‍ട്ടപ് ഓഫ് ദ ഇയര്‍-ഖലീഫ അല്‍ മന്നായ്-മന്നായ് ടെക്നോളജിക്കല്‍ ഫെസിലിറ്റേഷന്‍സ്, എസ്.എം.ഇ. ഓഫ് ദ ഇയര്‍: ഡോ.ലമ്യാസ് ലേസര്‍ ഡെന്‍റല്‍ സെന്‍റര്‍, എന്‍റര്‍പ്രൈസ് ഓഫ് ദ ഇയര്‍ വിത് ഇന്‍റര്‍നാഷണല്‍ ഫൂട്പ്രിന്‍റ്: മുഹമ്മദ് റഫിയ-മിഡാല്‍ കേബ്ള്‍സ്, സുസ്ഥിര ബിസിനസ് അവാര്‍ഡ്: ഹാല അല്‍മുയദ്-അല്‍മുയദ് കോണ്‍ട്രാക്റ്റിങ് ഗ്രൂപ്പ്, ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്: അഹ്മദ് മന്‍സൂര്‍ അല്‍ ആലി ഗ്രൂപ്പ്, വനിതാ സംരംഭകത്വ അവാര്‍ഡ്: ഡോ.സാറ അല്‍ റീഫി-ലണ്ടന്‍ ബ്രെസ്റ്റ് കെയര്‍ സെന്‍റര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.