മനാമ: കാര്യക്ഷമത വര്‍ധിപ്പിക്കാനായി ബഹ്റൈന്‍ സര്‍വകലാശാല വിവിധ സെന്‍ററുകള്‍ അടച്ചു പൂട്ടാനും ചിലത് ലയിപ്പിക്കാനും തീരുമാനിച്ചതായി റിപ്പോര്‍ട്. വിദ്യാഭ്യാസ മന്ത്രി ഡോ.മാജിദ് അല്‍ നുഐമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗം അധ്യാപനത്തിനും നേതൃത്വപരിശിലീനത്തിനുമായി പുതിയ കേന്ദ്രം തുടങ്ങാനും തീരുമാനിച്ചു.
ഉന്നത വിദ്യാഭ്യാസ അധ്യാപക പരിശീലന രംഗത്ത് മേഖലയിലെ തന്നെ പ്രധാന കേന്ദ്രമായി മാറാനാണ് സര്‍വകലാശാല ലക്ഷ്യമിടുന്നതെന്ന് യൂനിവേഴ്സിറ്റി പ്രസിഡന്‍റ് റിയാദ് ഹംസ പറഞ്ഞു. കലാശാലയുടെ പ്രോഗസ് റിപ്പോര്‍ടും ആറുമാസത്തേക്കുള്ള പരിവര്‍ത്തന പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു.
കോളജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് ഫിസിയോതെറാപ്പിയില്‍ നിന്ന് ഫിസിയോതെറാപ്പി പ്രോഗ്രാം കോളജ് ഓഫ് ഹെല്‍ത് സയന്‍സസിലേക്ക് മാറ്റും.
എല്ലാ ഭാഷാകേന്ദ്രങ്ങളും ഒറ്റ സെന്‍ററിനു കീഴിലാക്കും. കോളജ് ഓഫ് ലോ ഡീന്‍ ആയി ഡോ. സബ്രി മുഹമ്മദ് ഖത്രിയെയും രജിസ്ട്രേഷന്‍ ഡീന്‍ ആയി ഡോ. അബ്ദുല്‍റഹീം അബ്ബാസിനെയും നിയമിക്കാന്‍ തീരുമാനമായി. കോളജ് ഓഫ് അപൈ്ളഡ് സ്റ്റഡീസ് ഡീന്‍ ആയി ഡോ.സാദിഖ് മഹ്ദി അല്‍ അലാവിയെ നിലനിര്‍ത്തും.
ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, ആരോഗ്യമന്ത്രി ഫാഇഖ അല്‍ സാലിഹ്, യുവജന-സ്പോര്‍ട്സ് കാര്യ മന്ത്രി ഹിശാം അല്‍ ജോദര്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.