തീവ്രവാദത്തിനെതിരെ ഒരുമിക്കണമെന്ന് മന്ത്രിസഭ

മനാമ: തീര പ്രദേശങ്ങളുടെ നവീകരണത്തിന് പദ്ധതി രൂപപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലാണ് മന്ത്രിസഭാ യോഗം നടന്നത്.  ഈദുല്‍ ഫിത്വ്ര്‍ അടുത്തത്തെി നില്‍ക്കുന്ന വേളയില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും അറബ്-മുസ്ലിം ലോകത്തുള്ള വിശ്വാസി സമൂഹത്തിനും ആശംസകള്‍ നേര്‍ന്നു. നന്മയുടെയും ഒത്തൊരുമയുടെയും സന്ദേശമുയര്‍ത്താന്‍ പെരുന്നാളിന് സാധ്യമാവട്ടെയെന്നും ആശംസിച്ചു. പരസ്പര സ്നേഹവും സൗഹൃദവും ശക്തിപ്പെടുത്താനും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കാനും ഈദ് വഴിയൊരുക്കും. 
ദൈവത്തിന്‍െറ കല്‍പനകള്‍ക്ക് വിധേയമായി ജീവിതം സംസ്കരിക്കുന്നതിന് റമദാന്‍ സമ്മാനിച്ച ആത്മീയ ഉണര്‍വ് കാരണമാകുമെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു. ഈസ്റ്റ് എക്കറില്‍ നടന്ന തീവ്രവാദ സ്ഫോടനത്തെ ശക്തമായി അപലപിച്ച മന്ത്രിസഭ സംഭവത്തില്‍ കൊല്ലപ്പെട്ട സ്ത്രീക്കായി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അവര്‍ക്ക് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെയെന്നും പരിക്കേറ്റ കുട്ടികള്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. തീവ്രവാദത്തിന്‍െറ എല്ലാ രൂപങ്ങളെയും തള്ളുന്നതിനും ബഹ്റൈന്‍ സമൂഹത്തില്‍ നിന്ന് തീവ്രവാദം ഇല്ലായ്മ ചെയ്യുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം.  രാജ്യത്ത് സമാധാനവും ശാന്തിയും നിലനിര്‍ത്താനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള നടപടികള്‍ ശക്തമാക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. മതത്തിന്‍െറയോ രാഷ്ട്രീയത്തിന്‍െറയോ മറ പിടിച്ച് തീവ്രവാദത്തിന് മുന്നോട്ട് പോകാന്‍ സാധ്യമല്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബഹ്റൈന്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുന്ന ലോക രാഷ്ട്രങ്ങള്‍ക്കും വേദികള്‍ക്കും കാബിനറ്റ് നന്ദി രേഖപ്പെടുത്തി. 
മനുഷ്യാവകാശ-ബാലാവകാശ മേഖലയില്‍ ബഹ്റൈന് യു.എന്നിന് കീഴിലുള്ള കമ്മിറ്റിയില്‍ അംഗത്വം ലഭിച്ചതിനെ കാബിനറ്റ് സ്വാഗതം ചെയ്തു. പ്രസ്തുത കമ്മിറ്റിയില്‍ സ്വതന്ത്ര വിദഗ്ധയായി അമല്‍ സല്‍മാന്‍ അദ്ദൂസരിയെ തെരഞ്ഞെടുത്തിട്ടുണ്ട്്. ഈ മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടമാണ് ഇതിലൂടെ  വ്യക്തമായിട്ടുള്ളതെന്നും കാബിനറ്റ് വിലയിരുത്തി. അറബ് ലീഗിനെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച സ്ഥാനമൊഴിഞ്ഞ സെക്രട്ടറി ജനറല്‍ ഡോ. നബീല്‍ അല്‍അറബിയുടെ സംഭാവനകളെ കാബിനറ്റ് അനുസ്മരിച്ചു. പുതുതായി സ്ഥാനമേറ്റെടുത്ത അഹ്മദ് അബുല്‍ഗൈദിന് ആശംസകള്‍ നേര്‍ന്നു. 
തീര പ്രദേശങ്ങളുടെ സൗന്ദര്യം എല്ലാവര്‍ക്കും ആസ്വദിക്കാന്‍ അവസരമൊരുക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇതിന്‍െറ ഭാഗമായി കോര്‍ണിഷുകളും തീരപ്രദേശങ്ങളും നവീകരിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ചികിത്സാ മേഖല നവീകരിക്കാനും എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും അദ്ദേഹം നിര്‍ദേശിച്ചു. 
ഹിദ്ദില്‍ റോഡ് വികസനത്തിനായി ഭൂമി അക്വയര്‍ ചെയ്യുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രിസഭ പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസുത്രണ കാര്യ മന്ത്രാലയത്തിന് അനുമതി നല്‍കി. ഹിദ്ദ് വ്യവസായ മേഖലയില്‍ വ്യാവസായിക ആവശ്യത്തിനല്ലാതെ ഭൂമി ഉപയോഗപ്പെടുത്തുന്നത് തടയാന്‍ മന്ത്രിസഭ നിര്‍ദേശിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.