ബഹ്റൈനില്‍  വെള്ളം, വൈദ്യുതി നിരക്ക് മാറ്റം പടിവാതില്‍ക്കല്‍ 

മനാമ: ബഹ്റൈനില്‍ വെള്ളം, വൈദ്യുതി നിരക്കുകള്‍ മാര്‍ച്ച് മുതല്‍ വര്‍ധിക്കും. ബഹ്റൈനികള്‍ ഒഴികെയുള്ള എല്ലാ പ്രവാസികള്‍ക്കും വലിയ കമ്പനികള്‍ക്കും പുതിയ വെള്ളം, വൈദ്യുതി നിരക്കുകള്‍ ബാധകമാകും. സ്വന്തം ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്ന ഒന്നിലധികം വീടുള്ള ബഹ്റൈനികളും പുതിയ നിരക്ക് നല്‍കേണ്ടി വരും. 
ബഹ്റൈനികളായ വിവാഹമോചിതര്‍,വിധവകള്‍,21വയസിനു മുകളില്‍ പ്രായമുള്ള വിവാഹിതരാകാത്ത സ്ത്രീകള്‍, വാടകക്ക് താമസിക്കുന്ന സ്വദേശികള്‍, ബഹ്റൈന്‍ ഇതര പൗരന്‍മാരെ വിവാഹം കഴിച്ച ബഹ്റൈനി സ്ത്രീകള്‍, 21വയസിന് താഴെ പ്രായമുള്ള ബഹ്റൈനികളെ പരിപാലിക്കുന്ന ബഹ്റൈന്‍ ഇതര പൗരന്‍മാര്‍, ബഹ്റൈന്‍ ഇതര പൗരന്‍മാരായ അവകാശികള്‍ എന്നിവര്‍ക്ക് പഴയ നിരക്കു തന്നെ നല്‍കിയാല്‍ മതിയാകും. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളും യൂനിറ്റൊന്നിന് 16 ഫില്‍സ് തന്നെ നല്‍കിയാല്‍ മതിയാകും. 5,000 യൂനിറ്റ് വരെയാണ് ഇത് കണക്കാക്കുക. 
പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നാലു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാറിന് 435.4 ദശലക്ഷം ദിനാര്‍ ലാഭമുണ്ടാകുമെന്നാണ് കണക്ക്. 290 ദശലക്ഷം വൈദ്യുതി വഴിയും 145.4 ദശലക്ഷം വെള്ളം വഴിയും ലാഭമുണ്ടാകുമെന്നാണ് കരുതുന്നത്. 
2019 ആകുമ്പോഴേക്കും ഇപ്പോള്‍ ആഭ്യന്തര ഉപയോഗത്തിന് നല്‍കുന്ന തുകയായ യൂനിറ്റ് ഒന്നിന് മൂന്ന് ഫില്‍സ് എന്നത് 29 ഫില്‍സ് ആയി ഉയരും. 
ഇതിനിടെ, വെള്ളം-വൈദ്യുതി നിരക്ക് വര്‍ധനക്ക് പിന്നാലെ വാടകയിലും വര്‍ധയുണ്ടാകുമോ എന്ന ആശങ്ക പലരിലും ശക്തമാണ്. എന്നാല്‍, വാടകക്കാര്‍ ഒഴിഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അത്തരമൊരു തീരുമാനം ഉടമകള്‍ എടുക്കില്ളെന്നും അഭിപ്രായമുണ്ട്. 
വാടക മാത്രം വരുമാന മാര്‍ഗമായ സ്വദേശികളുണ്ട്. ഇവരില്‍ പലരും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് ബാങ്ക് ലോണ്‍ വഴിയാണ്.
 ഇതിന്‍െറ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബാധ്യതയായി നിലനില്‍ക്കുന്നതിനാല്‍, വാടകക്കാര്‍ ഒഴിഞ്ഞുപോകുന്ന അവസ്ഥ ഉടമകളും ആഗ്രഹിക്കുന്നില്ല. 
ആഗോള തലത്തില്‍ എണ്ണവിപണിയിലുണ്ടായ തകര്‍ച്ച ജി.സി.സി രാജ്യങ്ങളെയും ഗുരുതരമായി ബാധിച്ചതോടെയാണ് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ നല്‍കിവന്ന ആനുകൂല്യങ്ങള്‍ എടുത്തുകളയാന്‍ ബഹ്റൈന്‍ തീരുമാനിച്ചത്. ഇതിന്‍െറ ഭാഗമായി മാംസ സബ്സിഡി നേരത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍, ബഹ്റൈനികള്‍ക്ക് സബ്സിഡിക്ക് തുല്യമായ തുക അവരുടെ എക്കൗണ്ടിലേക്ക് നല്‍കുന്നുണ്ട്. വിവിധ രംഗങ്ങളില്‍ കര്‍ശനമായ ചെലവുചുരുക്കല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്‍െറ തുടര്‍ച്ചയാണ് വെള്ളം-വൈദ്യുതി സബ്സിഡിയിലെ നയം മാറ്റവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.