ഗാര്‍ഹിക ജോലിക്കാരുടെ  വിസ ഫീസ് വര്‍ധിപ്പിച്ചേക്കും 

മനാമ: രാജ്യത്ത് 2018ഓടെ നിര്‍ബന്ധവും സമ്പൂര്‍ണമായ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതിന്‍െറ ഭാഗമായി ഗാര്‍ഹിക ജോലിക്കാര്‍ക്കുള്ള വിസ ഫീസ് വര്‍ധിപ്പിച്ചേക്കും. വീട്ടുജോലിക്കാര്‍, മറ്റ് ഗാര്‍ഹിക ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരുടെ വിസ ഫീസില്‍ 50 ദിനാറിന്‍െറ വര്‍ധന വരുത്തുകയാണ് ലക്ഷ്യം. 
പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനാണ് വര്‍ധിപ്പിക്കുന്ന തുക ഉപയോഗപ്പെടുത്തുക.  
തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും യോഗം ചേര്‍ന്ന് ഇക്കാര്യം ഇതിനകം ചര്‍ച്ച ചെയ്തിട്ടുണ്ട്. 
അധികമായി ഈടാക്കുന്ന തുക പുതുതായി റിക്രൂട്ട് ചെയ്യുന്നവരുടെ ഇന്‍ഷുറന്‍സ് ഉപയോഗിക്കുകയാണ് ലക്ഷ്യമെന്ന് തൊഴില്‍കാര്യ അണ്ടര്‍ സെക്രട്ടറി സബാഹ് അല്‍ ദോസരി പറഞ്ഞു. ദേശീയ ഇന്‍ഷുറന്‍സ് പദ്ധതി ഗാര്‍ഹിക ജോലിക്കാരെയും കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇവരുടെ ഇന്‍ഷുറന്‍സ് ഫീസ് ഒടുക്കേണ്ടതിന്‍െറ ഉത്തരവാദിത്തം തൊഴിലുടമക്കാണെന്നും അദ്ദേഹം പറഞ്ഞു. 
വിസ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നിരുന്നു. ഏകദേശം 50 ദിനാര്‍ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. 
2014ലാണ് ദേശീയ സാമൂഹിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ച നിര്‍ദേശം ഉയരുകയും 2018 മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചതും. എല്‍.എം.ആര്‍.എ നല്‍കുന്ന തൊഴില്‍ വിസയില്‍ എത്തുന്ന വിദേശിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്പോണ്‍സറുടെ ഉത്തരവാദിത്തമാണ്.  
എന്നാല്‍, ഗാര്‍ഹിക തൊഴിലാളികളുടെ വിഷയത്തില്‍ വിസകള്‍ അംഗീകൃത മാന്‍പവര്‍ ഏജന്‍സികള്‍ വഴിയും മറ്റുമാണ് എടുക്കുന്നത്്. തൊഴിലുടമകളും സ്പോണ്‍സര്‍മാരും വിസക്കുള്ള നിരക്ക് മാത്രമാണ് ചെലവാക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് ഗാര്‍ഹിക തൊഴിലാളികളുടെ വിസ ഫീസ് വര്‍ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. 
സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തൊഴിലുടമകളുടെ ഉത്തരവാദിത്തമാകും. ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് തൊഴിലുടമ പൂര്‍ണമായി നല്‍കുകയോ തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള കരാറിന്‍െറ അടിസ്ഥാനത്തില്‍ ശമ്പളത്തില്‍ നിന്ന് പിടിക്കുകയോ ചെയ്യാമെന്നും സബാഹ് അല്‍ ദോസരി പറഞ്ഞു. 
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ കമ്പനികള്‍ ഓരോ പ്രവാസി ജീവനക്കാരനും ഒരു വര്‍ഷത്തേക്ക് 72 ദിനാറും ബഹ്റൈന്‍ ജീവനക്കാരന് 22.5 ദിനാറും വീതം ഒടുക്കേണ്ടി വന്നിരുന്നു. യഥാക്രമം അഞ്ചും 1.500ഉം ദിനാര്‍ ആണ് വന്‍തോതില്‍ ഉയര്‍ത്തിയത്. ഈ തുക പൊതുമേഖലാ ആരോഗ്യ സേവനം  ഉയര്‍ത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന് കൈമാറുകയാണ് ചെയ്യുന്നത്.  
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-01 05:52 GMT