കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധനകൾ നടത്തുമെന്നും നിയമലംഘകരെയും കുറ്റവാളികളെയും പിടികൂടി നാടുകടത്തുമെന്നും അധികൃതർ. മേഖലയിലെ സ്ഥിതിവിലയിരുത്താൻ രൂപവത്കരിച്ച മന്ത്രിതല സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
നിയമലംഘനങ്ങൾ രേഖപ്പെടുത്തുക, പരിഹാര മാർഗങ്ങൾ നിർദേശിക്കുക, നിയമലംഘനങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള സംവിധാനം കൊണ്ടുവരുക എന്നിവയാണ് സമിതിയുടെ ഉത്തരവാദിത്തം. സമിതി അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ചർച്ച ചെയ്ത യോഗത്തിൽ നിയമലംഘകരെ പിടികൂടി നാടുകടത്തുകയെന്ന നിർദേശമാണ് അംഗീകരിക്കപ്പെട്ടത്.
നേരത്തേ ജലീബ് അൽ ശുയൂഖിൽ 'ക്ലീൻ ജലീബ്' കാമ്പയിനിെൻറ ഭാഗമായി നിരവധി പരിശോധനകൾ നടത്തിയിട്ടും നിയമലംഘനങ്ങൾ നിർത്തലാക്കാൻ കഴിഞ്ഞിരുന്നില്ല. മലയാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശം കൂടിയാണ് അബ്ബാസിയ ഉൾപ്പെടുന്ന ജലീബ് അൽ ശുയൂഖ്. ജലീബ് ശുയൂഖിലെ നിയമവിരുദ്ധ പ്രവൃത്തികൾ ഇല്ലാതാക്കണമെന്ന മന്ത്രിസഭ നിർദേശമനുസരിച്ച് നിയോഗിക്കപ്പെട്ട സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കാമ്പയിൻ നടത്തിയത്.
മൂന്നുമാസം കൊണ്ട് പ്രദേശത്തെ അനധികൃത താമസക്കാരെയും സ്ഥാപനങ്ങളെയും പിടികൂടുമെന്നും മൂന്നുമാസത്തിന് ശേഷം ജലീബ് ഇതുപോലെയായിരിക്കില്ലെന്നും പ്രഖ്യാപിച്ച് നടത്തിയ കാമ്പയിൻ വലിയ ഫലം ചെയ്തിട്ടില്ല.
ലൈസൻസില്ലാതെ നിരവധി കടകളും സ്ഥാപനങ്ങളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.