കഴിക്കാം, പ്രചരിപ്പിക്കാം നല്ല ഭക്ഷണം; പോഷൺ മാ- 2026, ബാല്യസ്പന്ദനം, നോ മിഠായി കാമ്പയിനുകൾ തുടങ്ങി
തവിഞ്ഞാൽ: പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുമെന്ന ലക്ഷ്യത്തോടെ വയനാട്ടിൽ പോഷൺ മാ- 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകൾ തുടങ്ങി. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പ്രധാന പദ്ധതിയാണ്.
പഴയ പോഷകാഹാര പദ്ധതികളിലെ പോരായ്മകൾ പരിഹരിക്കാൻ വേണ്ടി 2021-22 മുതൽ 2025-26 വരെ നടപ്പാക്കുന്ന സംയോജിത പോഷകാഹാര പിന്തുണാ പരിപാടി ആണിത്. കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കുകയും നല്ല ഭക്ഷണശീലങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുകയും ചെയ്യുകയെന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ ഗോദാവരി ഉന്നതിയിൽ നടന്ന പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു. ഭക്ഷണ വൈവിധ്യവും മാംസ്യ ലഭ്യതയും എന്ന വിഷയത്തിൽ ആലാറ്റിൽ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ. സി റിനു ക്ലാസെടുത്തു. നോ മിഠായി ക്യാമ്പയിൻ എന്ന ആശയം അവതരിപ്പിച്ച കൽപ്പറ്റ ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷംനയെ ആദരിച്ചു. തുടര്‍ന്ന് അംഗൻവാടി കുട്ടികളുടെയും ഗോദാവരി ഉന്നതിയിലെ കൗമാര പ്രായക്കാരായ പെൺകുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.
ജില്ലതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസർ എം.ജി. ഗീത, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. ആര്യ വിജയകുമാർ, ജില്ല മാസ് മീഡിയ ഓഫിസർ കെ.എം. മുസ്തഫാ, ഡെപ്യൂട്ടി മീഡിയ ഓഫിസർ പി.എം. ഫസൽ, ജില്ല പബ്ലിക് ഹെൽത്ത് നഴ്സ് സുബൈറത്ത്, ഊരു മൂപ്പൻ സി.പി. രാജന്, ഐ.സി.ഡി.എസ് സെല്‍ സീനിയർ സൂപ്രണ്ട് കെ.പി. സുനിത്ത്, മാനന്തവാടി സി.ഡി.പി.ഒ കെ.പി. സിന്ധു, മാനന്തവാടി അഡീഷണൽ സി.ഡി.പി.ഒ അഞ്ജു കൃഷ്ണ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.