ഫിഫ ലോകകപ്പിൽ ഓസ്ട്രിയക്കെതിരെ നേടിയ ഇരട്ട ഗോളുകളോടെ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ സിംഹാസനത്തിൽ ഒറ്റയ്ക്ക് മുടിചൂടാമന്നനായി അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി. മത്സരത്തിൽ നേടിയ രണ്ടാമത്തെ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ പുരുഷ-വനിത ഫുട്ബാളിൽ ഒന്നിച്ച് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന ലോക റെക്കോർഡ് ഇനി മെസ്സിക്ക് സ്വന്തം.
മത്സരത്തിന് മുൻപ് ജർമനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം (16 ഗോളുകൾ) പുരുഷ ലോകകപ്പിലെ റെക്കോർഡിനൊപ്പമായിരുന്ന മെസ്സി, മത്സരത്തിലെ ഇരട്ട ഗോളോടെ ആകെ ലോകകപ്പ് ഗോൾ നേട്ടം 18 ആയി ഉയർത്തി.
മാർട്ടയുടെ റെക്കോർഡും തകർന്നു
വനിത ലോകകപ്പുകളിൽ 17 ഗോളുകൾ നേടി ഒന്നാമതുണ്ടായിരുന്ന ബ്രസീലിന്റെ ഇതിഹാസ താരം മാർട്ടയുടെ റെക്കോർഡാണ് ഇഞ്ചുറി ടൈമിലെ (90+5') ഗോളിലൂടെ മെസ്സി മറികടന്നത്. ഇതോടെ ഫുട്ബാൾ ചരിത്രത്തിൽ ലോകകപ്പ് വേദികളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മെസ്സി ഒന്നാമതെത്തി.
മത്സരത്തിൽ ഗ്രൂപ്പ് ജെ-യിൽ നിന്ന് ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്റീന റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കിയതിനൊപ്പം മെസ്സിയുടെ ഈ ചരിത്ര നേട്ടം ഡാല്ലസ് സ്റ്റേഡിയത്തെ പൂർണ്ണമായും മെസ്സി മയമാക്കി മാറ്റി. പെനാൽറ്റി പിഴവിൽ തുടങ്ങി ഒടുവിൽ ലോക ഫുട്ബോളിന്റെ ചരിത്ര പുസ്തകം തന്നെ തിരുത്തിക്കുറിച്ചാണ് മെസ്സി കളം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.