സൂറിച് : അമേരിക്ക വിസ നിഷേധിച്ചതിനെ തുടർന്ന് ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അവസരങ്ങൾ നഷ്ടമായെങ്കിലും സോമാലിയൻ റഫറി ഉമർ അർതാന് പ്രതിഫലം മുടങ്ങില്ല. റഫറിക്ക് നിയോഗിച്ച മാച്ച് ഡ്യൂട്ടി അനുസരിച്ച് പ്രതിഫലം നൽകുമെന്ന് ഫിഫ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആഫ്രിക്കയിലെ മികച്ച റഫറിക്കുള്ള പുരസ്കാരം നേടിയ 36കാരനായ ഉമർ അർതാന് കഴിഞ്ഞയാഴ്ചയാണ്, അമേരിക്കയിലേക്ക് പുറപ്പെടാനിരിക്കെ വിസ നിഷേധിച്ചത്. ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്. സോമാലിയയിൽ നിന്നും ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ റഫറിയെന്ന ചരിത്രം കുറിക്കാനുള്ള അവസരം ഇതോടെ നഷ്ടമായി. അതേസമയം, നാട്ടിൽ മടങ്ങിയെത്തിയ ഉമർ അർതാന് വീരോചിത വരവേൽപാണ് സോമാലിയയിൽ ലഭിച്ചത്. യുവേഫ സൂപ്പർ കപ്പിൽ റഫറിയായി ക്ഷണിക്കുകയും ചെയ്തു. വരാനിരിക്കുന്ന യൂറോപ്യൻ സൂപ്പർ കപ്പ് ഫൈനൽ മത്സരം നിയന്ത്രിക്കാനുള്ള ചുമതലയാണ് ഉമർ അർതാന് നൽകിയതായി യുവേഫ പ്രഖ്യാപിച്ചത്. ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകൾ മുമ്പാണ് യുവേഫയുടെ നിർണായക പ്രഖ്യാപനം പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.