ചരിത്രത്തിലേക്കൊരു സമനില! ക്രിസ്റ്റ്യാനോയുടെ പോർചുഗലിനെ പിടിച്ചുകെട്ടി, ലോകകപ്പിൽ ആദ്യ പോയന്‍റ് നേടി കോംഗോ

ഹൂസ്റ്റൺ: ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങൾ അണിനിരന്ന പോർചുഗലിനെ സമനിലയിൽ തളച്ച് 52 വർഷങ്ങൾക്കുശേഷം ലോകകപ്പ് കളിക്കാനെത്തിയ കോംഗോ. ഗ്രൂപ്പ് കെയിൽ പോർചുഗൽ-ഡി.ആർ കോംഗോ മത്സരം 1-1 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ആഫ്രിക്കൻ രാജ്യമായ കോംഗോ ഒരു പോയന്‍റ് നേടുന്നത്.

മുഴുവൻ സമയവും പന്തുതട്ടിയിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കാര്യമായ ചലനമുണ്ടാക്കാനായില്ല. മത്സരത്തിൽ ജോവ നെവസിലൂടെ ആദ്യം ലീഡെടുത്തത് പറങ്കിപ്പടയായിരുന്നു. ആദ്യപകുതിയുടെ ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ യോനെ വിസ്സ ഒരു കിടിലൻ ഹെഡ്ഡറിലൂടെ കോംഗോയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. മത്സരത്തിൽ 75 ശതമാനം പന്തു കൈവശം കളിച്ചത് പറങ്കി പടയാണെങ്കിലും വിജയഗോൾ നേടാനായില്ല. കൗണ്ടർ അറ്റാക്കിലൂടെ കോംഗോ പലപ്പോഴും പോർചുഗലിനെ വിറപ്പിച്ചു.

അവസാന മിനിറ്റുകളിൽ ഇരുടീമുകളും വിജയഗോളിനായി ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ആദ്യ മിനിറ്റുകളിൽ പന്ത് പൂർണമായും പോർചുഗലിന്‍റെ കാലുകളിലായിരുന്നു. ആറാം മിനിറ്റിലാണ് നെവസ് വലകുലുക്കുന്നത്. ഗ്രൗണ്ടിന്‍റെ ഇടതു മൂലയിൽനിന്ന് ബോക്സിനുള്ളിലേക്ക് പെഡ്രോ നെറ്റോ ഉയർത്തി നൽകിയ ക്രോസ് ഒരു കിടിലൻ ഹെഡ്ഡറിലൂടെ താരം വലയിലാക്കി.

ഗോൾ വീണതോടെ കോംഗോ താരങ്ങളും ഉണർന്നു കളിച്ചു. ആദ്യ പകുതിയിൽ പോർചുഗൽ താരങ്ങൾ 80 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ചെങ്കിലും ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ഉണ്ടായില്ല. രണ്ടു തവണമാത്രമാണ് ഷോട്ടുകൾ തൊടുത്തത്. കോംഗോ താരങ്ങൾ ആറു തവണ ഷോട്ടുകൾ പായിച്ചു. 11ാം മിനിറ്റിൽ കോംഗോയുടെ പ്രത്യാക്രമണം. യോന വിസ്സയുടെ ഗോളിനായുള്ള ശ്രമം ലക്ഷ്യം കാണുന്നില്ല. ഇടം കാൽ ഷോട്ട് പോർചുഗൽ പോസ്റ്റിന് സമീപത്തുകൂടെ പുറത്തേക്ക്. 18ാം മിനിറ്റിൽ പന്തുമായി കോംഗോ ബോക്സിലേക്ക് കുതിച്ച ന്യൂനോ മെന്‍ഡിസിന്റെ ഷോട്ട് കോംഗോ ഗോൾ കീപ്പർ തട്ടിയകറ്റി.

ഡിഫ്ലക്ഷനിൽ പന്തു ലഭിച്ച ബ്രൂറോ ഫെർണാണ്ടസിനും ലക്ഷ്യം കാണാനായില്ല. 32ാം മിനിറ്റിൽ നെറ്റോയെ ഫൗൾ ചെയ്തതിന് കോംഗോ താരം ചാൻസ് എംബാബക്ക് മഞ്ഞ കാർഡ്. 33ാം മിനിറ്റിൽ കോംഗോയുടെ എഡോ കായെമ്പെയുടെ 30 വാരെ അകലെ നിന്നുള്ള ഷോട്ട് പോർചുഗീസ് പ്രതിരോധ താരത്തിന്‍റെ കാലിൽ തട്ടി നേരെ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയുടെ കൈകളിൽ. ഇൻജുറി ടൈമിൽ (45+5) വിസ്സ ഹെഡ്ഡറിലൂടെ കോംഗോയെ ഒപ്പമെത്തിച്ചു. ആര്‍തർ മസുവാക്കയുടെ കോർണറാണ് ഗോളിന് വഴിയൊരുക്കിയത്. 

50ാം മിനിറ്റിൽ കോംഗോ താരം സെഡ്രിക് ബകൂംബന്‍റെ ഷോട്ട് കോസ്റ്റ രക്ഷപ്പെടുത്തി, പിന്നാലെ ഓഫ് സൈഡ് വിളിച്ചു. 54ാം മിനിറ്റിൽ ബോക്സിനുള്ളിൽ പോർചുഗീസ് താരങ്ങളുടെ ഗോൾശ്രമം കോംഗോ പ്രതിരോധം പരാജയപ്പെടുത്തി. 55ാം മിനിറ്റിൽ ജോവ കാൻസലോ ഒരു ആക്രോബാറ്റിക് ഷോട്ടിലൂടെ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നു. തൊട്ടുപിന്നാലെ കോംഗോ താരം സെഡ്രിക് ബകൂംബയുടെ ക്ലോസ് റേഞ്ച് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

68ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ഗോളിനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി. ഫ്രാൻസിസ്കോ കോൺസീക്കാവോ ബോക്സിന്‍റെ വലതു മൂലയിൽനിന്ന് നൽകിയ പന്ത് സി.ആർ7ന് കൃത്യമായി കണക്ട് ചെയ്യാനായില്ല.അവസാന 15 മിനിറ്റിലേക്ക് കടന്നതോടെ പോർചുഗൽ ആക്രമണ ഫുട്ബാളിലേക്ക് കളംമറി. കൗണ്ടർ അറ്റാക്കിങ്ങിലൂടെ കോംഗോയും കളംനിറഞ്ഞതോടെ മത്സരത്തിനും ആവേശം. 72ാം മിനിറ്റിൽ നെറ്റോയെ പിൻവലിച്ച് റാഫേൽ ലിയോയെ കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അപൂർവമായി മാത്രമാണ് പന്ത് കിട്ടിയത്.

ഒടുവിൽ 1-1 സ്കോറിൽ മത്സരം അവസാനിച്ചു. അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിക്കു പിന്നാലെ ആറ് ലോകകപ്പ് കളിക്കുന്ന താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കി. 4-2-3-1 എന്ന ശൈലിയിലാണ് ടീം കളിച്ചത്. 1974നുശേഷം ആദ്യമായാണ് കോംഗോ ലോകകപ്പ് കളിക്കാനെത്തുന്നത്.

Tags:    
News Summary - Congo tied with Cristiano's Portugal, earns first point in World Cup history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.