മഹാമാരി പകർന്നുനൽകിയത്​ പരിസ്​ഥിതി സംരക്ഷണത്തിൻെറ പാഠങ്ങൾ; ബാലി ഇനി പഴയ ബാലിയാകില്ല

കോവിഡ് ലോകത്തിന് വരുത്തിവെച്ച ദുരന്തങ്ങളും നഷ്​ടങ്ങളും അനവധിയാണ്. എന്നാൽ, പ്രതിസന്ധികൾക്കിടയിലും മഹാമാരിയുടെ സമയം എങ്ങനെ പോസിറ്റിവായി എടുക്കാമെന്നതിെൻറ ഉത്തമ ഉദാഹരണമാണ് ബാലിദ്വീപ്. ഇന്തോനേഷ്യയിലെ ഏറ്റവും പ്രശസ്തമായ സഞ്ചാരകേന്ദ്രമായ ബാലിയിൽ വർഷവും 60 ലക്ഷത്തോളം പേരാണ് വന്നിരുന്നത്. ഒാരോ ടൂറിസ്​റ്റ്​ സീസണുകളും ഇൗ നാടിനെ സംബന്ധിച്ച് ആഘോഷനാളുകളായിരുന്നു. പ​േക്ഷ, ഇവ ബാക്കിവെക്കുന്ന പല പ്രശ്നങ്ങളും അവർക്ക് കാണാൻ സമയമില്ലായിരുന്നു. അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ചു.

കോവിഡ് വന്നതോടെ ആളൊഴിഞ്ഞ പൂരപ്പറമ്പായി മാറി ബാലി. ഇതോടെ തങ്ങളുടെ നാട്ടിൽ ടൂറിസം ബാക്കിവെച്ച പ്രശ്നങ്ങൾ വ്യക്തതയോടെ അവർക്കു മുന്നിൽ തെളിഞ്ഞു. അവ പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു ഒരു വർഷമായി നാട്ടുകാർ. ബാലി എങ്ങനെയാണ് ഇൗ കോവിഡ് കാലത്തെ അതിജീവിച്ചതെന്നും എന്തെല്ലാം നേട്ടങ്ങളാണ് അവർക്ക് ലഭിച്ചതെന്നും ആസ്ട്രേലിയ ആസ്ഥാനമായുള്ള എ.ബി.സി ന്യൂസ് ഇൻ ഡെപ്ത് തയാറാക്കിയ ഡോക്യുമെൻററി 'The Year Bali Tourism Stopped' വിവരിച്ചുതരുന്നു.


ബാലിയിലെ ജനസംഖ്യയെക്കാൾ കൂടുതൽ ആളുകളാണ് ഒാരോ വർഷവും ഇവിടേക്ക് എത്താറ്. പ്രകൃതിയും സംസ്കാരവുമായിരുന്നു ടൂറിസത്തിെൻറ അടിത്തറ. ബാലിയുടെ 80 ശതമാനം വരുമാനവും ടൂറിസംതന്നെ. കോവിഡ് വന്നതോടെ സകല മേഖലകളും നിലച്ചു. ജീവിതം പ്രതിസന്ധിയിലായി.

ബീച്ചുകളിൽ ടൂറിസത്തെ ആശ്രയിച്ച് കഴിഞ്ഞവർ സ്വന്തം ഗ്രാമങ്ങളിലേക്കു മടങ്ങി. പലരും പട്ടിണിയിലായി. ഇതോടെ കൃഷിയിലേക്ക് പുതുതലമുറ കടന്നുചെന്നു. മുൻതലമുറ ചെയ്തിരുന്ന കടൽപ്പായൽ കൃഷിയിലടക്കം ചെറുപ്പക്കാർ സജീവമായി. കടലിനോട് ചേർന്ന് പായൽ കൃഷി നിറഞ്ഞു. സഞ്ചാരികളുണ്ടെങ്കിൽ ഇൗ സ്ഥലങ്ങളൊന്നും കൃഷിക്കായി ലഭിക്കാറില്ല.

ഏറെ ഒൗഷധഗുണമുള്ള ചെടിയാണ് കടൽപ്പായൽ. എന്നാൽ, വെള്ളത്തിനടിയിൽ പോയി ഇവ പറിച്ചെടുക്കൽ ശ്രമകരമാണ്. മക്കളെ ഇൗ ദുഷ്​കരമായ ജോലി ചെയ്യിപ്പിക്കേണ്ടെന്ന് കരുതിയാണ് മാതാപിതാക്കൾ ടൂറിസത്തിലേക്ക് പറഞ്ഞയച്ചത്. ഇപ്പോൾ മറ്റു വഴികൾ അടഞ്ഞതിനാൽ അവർ തിരിച്ചെത്തി. നേര​േത്ത ലഭിച്ചതിെൻറ പകുതിയിൽ താഴെ മാത്രമാണ് പലരുടെയും വരുമാനം. പ​േക്ഷ, അവരതിൽ സന്തുഷ്​ടരാണ്.


ഒരൊറ്റ മേഖലയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് ബാലിയെ ഇൗ മഹാമാരി പഠിപ്പിച്ചു. ടൂറിസം തിരിച്ചുവന്നാലും കൃഷിയും മറ്റു വരുമാനമാർഗങ്ങളും തുടരണമെന്നാണ് ഇപ്പോഴവരുടെ ചിന്ത. ബാലിയിലെ 65 ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസം നേടാത്തവരാണ്. ശുദ്ധമായ കുടിവെള്ളം, മതിയായ റോഡുകൾ, സ്കൂളുകൾ, വൈദ്യുതി എന്നിവയെന്നും ഇവിടെയില്ല.

100 വർഷത്തെ ടൂറിസം പാരമ്പര്യമുണ്ട് ബാലിക്ക്. പ​േക്ഷ, ടൂറിസം മേഖല കൈയടക്കിയിരിക്കുന്നത് ഭൂരിഭാഗവും വിദേശികളാണ്. അതിനാൽതന്നെ വരുമാനത്തിെൻറ 70 ശതമാനവും ഇ​​ന്തോനേഷ്യക്കു പുറത്തേക്കാണ് പോകുന്നതെന്നും ഇൗ ഡോക്യുമെൻററി ചൂണ്ടിക്കാട്ടുന്നു. അതിനെല്ലാം മാറ്റം വേണമെന്ന് ഇവിടത്തുകാർ ചിന്തിക്കാൻ തുടങ്ങി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതിെൻറ ആവശ്യം അവർ മനസ്സിലാക്കി.

സഞ്ചാരികൾ ഉപേക്ഷിച്ചുപോകുന്ന മാലിന്യമാണ് ബാലിയുടെ മറ്റൊരു പ്രശ്നം. ഇവ എങ്ങനെ നിർമാർജനം ചെയ്യുമെന്ന് അറിയാതെ വലയുകയായിരുന്നു അധികാരികൾ. ഒരു കേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനം ഇവിടെയില്ലായിരുന്നു. ബീച്ചുകളും പുഴകളും തോടുകളുമെല്ലാം മാലിന്യം നിറഞ്ഞിരിക്കുന്നു. നെൽവയലുകളിൽപോലും പ്ലാസ്​റ്റിക് മാലിന്യം പ്രശ്നങ്ങൾ സൃഷ്​ടിച്ചു.

കോവിഡ് വന്നതോടെ ഇതിനെല്ലാം മാറ്റം കൊണ്ടുവരാനായി. ആളുകൾ ഒരുമിച്ചുചേർന്ന് ഇവ വൃത്തിയാക്കാൻ തുടങ്ങി. ടൂറിസവുമായി ബന്ധപ്പെട്ട് ജോലി െചയ്യുന്നവരാണ് ഇന്ന് ശുചീകരണത്തിന് മുന്നിൽ. 300 ടണ്ണിലധികം പ്ലാസ്​റ്റിക് മാലിന്യമാണ് ഇതുവരെ ശേഖരിച്ചത്. ഇതിെൻറ മൂന്നിലൊന്ന് പുനഃചംക്രമണം ചെയ്തു. കൂടാതെ പ്ലാസ്​റ്റിക്കിനെതിരായ ബോധവത്കരണവും ഇവർ ആരംഭിച്ചിട്ടുണ്ട്. മാലിന്യം ഇല്ലാതായതോടെ പുഴകളിലും തോടുകളിലും തെളിനീർ തിരിച്ചുവന്നു. അവിടെയിപ്പോൾ കുട്ടികൾ മനംമറന്ന് നീന്തിത്തുടിക്കുകയാണ്.


ബാലിയുടെ പൈതൃകത്തിൽതന്നെ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉത്തരമുണ്ടെന്ന് അവർ കണ്ടെത്തിയിരിക്കുന്നു. സാമ്പത്തിക വളർച്ചയും പ്രകൃതിസംരക്ഷണവും ഒരുപോലെ കൊണ്ടുപോകാത്തതാണ് അവർക്ക് വിനയായത്. ഇൗ കോവിഡ് കാലം അവർക്ക് ഏറെ പാഠങ്ങൾ പകർന്നുനൽകി. മഹാമാരി മുന്നോട്ടുള്ള പാതയിലേക്ക് കൂടുതൽ വെളിച്ചമേകി. ഇനി ഇവിടേക്കു വരുന്ന സഞ്ചാരികൾക്ക് പുതിയൊരു ബാലിയെയായിരിക്കും അനുഭവിക്കാനാവുക.

ബാലിയിൽനിന്ന്​ ലക്ഷദ്വീപിലേക്കുള്ള ദൂരം

ടൂറിസം വികസനമടക്കമുള്ള കാരണങ്ങൾ പറഞ്ഞാണ് ലക്ഷദ്വീപിലെ നിയമങ്ങളും വ്യവസ്ഥകളും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പ​േട്ടൽ മാറ്റിയെഴുതുന്നത്. ഇത്തരത്തിലെ മാറ്റങ്ങൾ വന്നാൽ ബാലിയുടെ വിധിയായിരിക്കും ലക്ഷദ്വീപിനെയും കാത്തിരിക്കുക. സഞ്ചാരികളുടെ ബാഹുല്യം കാരണം മാലിന്യം കുന്നുകൂടും. കടൽത്തീരങ്ങളുടെ സൗന്ദര്യത്തെയും കടൽജീവികളുടെ ആവാസവ്യവസ്ഥയെയും അവ ഗുരുതരമായി ബാധിക്കും.

പരമ്പരാഗതമായി പുലർത്തിയിരുന്ന ജോലികൾ ഉപേക്ഷിച്ച് പലരും ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം തുടങ്ങും. അധികവരുമാനം ലഭിക്കുമെങ്കിലും കോവിഡ് പോലുള്ള സാഹചര്യങ്ങൾ വീണ്ടും വന്നാൽ ബാലിയെപ്പോലെ നാട് പട്ടിണിയിലാകും. ഇതിനു പുറമെ ലക്ഷദ്വീപിൽ വലിയ ടൂറിസം സംരംഭങ്ങൾ ആരംഭിക്കുക കുത്തക കമ്പനികളായിരിക്കും. ഇവിടെനിന്ന് ലഭിക്കുന്ന വരുമാനം അവർ തിരിച്ചുകൊണ്ടുപോകും. അപ്പോഴും ബാലിയെപ്പോലെ ലക്ഷദ്വീപ് നിവാസികൾക്ക് പറയത്തക്ക പ്രയോജനം ഒന്നുമുണ്ടാകില്ല.

Full View

Tags:    
News Summary - The lessons of environmental protection provided by the epidemic; Bali will no longer be the old Bali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.