ന്യൂഡൽഹി: ഭുവനേശ്വറിലെ നന്ദൻകാനൻ മൃഗശാലയിൽ ഏഴു മാസം പ്രായമുള്ള വെള്ളക്കടുവക്കുട്ടി ചത്തു. കഴിഞ്ഞ വർഷം നവംബർ 2ന് മെലാനിസ്റ്റിക് കടുവ കൃഷ്ണക്കും വെള്ളക്കടുവ രൂപക്കും ജനിച്ച കുട്ടിയാണ് ചത്തത്.
കഴിഞ്ഞ മാർച്ചിൽ മുടന്തിന്റെ ലക്ഷണങ്ങൾ കാണിച്ച ഇത് വെറ്ററിനറി പരിചരണത്തിലായിരുന്നുവെന്ന് മൃഗശാല ഉദ്യോഗസ്ഥർ പറഞ്ഞു. സെന്റർ ഫോർ വൈൽഡ്‌ലൈഫ് ഹെൽത്തിലെ വിദഗ്ധരും കടുവക്കുട്ടിയെ പരിശോധിച്ചിരുന്നുവെങ്കിലും രക്തപരിശോധനയിൽ അസാധാരണതകളൊന്നും കണ്ടെത്തിയില്ല. എന്നാൽ, സുഖം പ്രാപിച്ചിട്ടും കുട്ടിക്ക് ഒരു പരിധിവരെ മുടന്തൽ പ്രകടമായിരുന്നു.
മെയ് 31ന് രാത്രി സാധാരണപോലെ ഭക്ഷണം കഴിച്ചു. അസ്വാഭാവികതയൊന്നും കാണിച്ചില്ല. എന്നാൽ, അടുത്ത ദിവസം അസ്വസ്ഥതകൾ കാണിക്കുകയും വൈകുന്നേരത്തോടെ ജീവൻ വെടിയുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനൊപ്പമുള്ള സഹോദരങ്ങളായ രണ്ട് കുഞ്ഞുങ്ങളിലും ഇപ്പോൾ മുടന്തലിന്റെ സമാന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. രോഗ പരിശോധനയും ചികിത്സയും ആരംഭിച്ചെങ്കിലും ഇവയെ നിരീക്ഷിക്കുന്ന വന്യജീവി ആരോഗ്യ വിദഗ്ധർ ആശങ്കയിലാണ്. ചത്ത കടുവക്കുട്ടിയെ പരിശോധിച്ചപ്പോൾ അസാധാരണത്വങ്ങളൊന്നും കണ്ടെത്തിയില്ല എന്നതും അതിനെ രക്ഷിക്കാൻ കഴിയാത്തതുമാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.