ന്യൂക്കു

വ്യാജ എ.ഐ ചിത്രം പ്രചരിപ്പിച്ചു: ദക്ഷിണ കൊറിയയിൽ യുവാവ് അറസ്റ്റിൽ; ഒളിച്ചോടിയ ചെന്നായ ഇപ്പോൾ താരം!

സോൾ: ദക്ഷിണ കൊറിയയെ ഒമ്പത് ദിവസം മുൾമുനയിൽ നിർത്തിയ 'ന്യൂക്കു' എന്ന ചെന്നായയുടെ വ്യാജ ചിത്രം എ.ഐ ഉപയോഗിച്ച് നിർമ്മിച്ച് പ്രചരിപ്പിച്ച 40-കാരൻ പോലീസിൻ്റെ പിടിയിലായി. തെരച്ചിൽ ദൗത്യത്തെ തെറ്റിദ്ധരിപ്പിക്കുകയും പൊതുജനങ്ങളിൽ ഭീതി പടർത്തുകയും ചെയ്ത കുറ്റത്തിനാണ് ഡെജിയോൺ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 8-നാണ് ഡെജിയോണിലെ ഒ-വേൾഡ് മൃഗശാലയിൽ നിന്ന് 'ന്യൂക്കു'  എന്ന് പേരുള്ള കൊറിയൻ ചെന്നായ കൂട് തകർത്ത് പുറത്തുചാടിയത്. ചെന്നായയെ കണ്ടെത്താൻ അധികൃതർ ഊർജിതമായ തെരച്ചിൽ നടത്തുന്നതിനിടെയാണ് നഗരത്തിലെ തിരക്കേറിയ ഒരു കവലയിൽ ചെന്നായ നിൽക്കുന്ന രീതിയിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ചിത്രം കണ്ട് അധികൃതർ പോലും തെറ്റിദ്ധരിച്ചു. ഉടൻ തന്നെ ഡെജിയോൺ നഗരസഭയും ഫയർഫോഴ്സും ജാഗ്രത നിർദ്ദേശം പുറപ്പെടുവിക്കുകയും തെരച്ചിലിന്റെ ആസ്ഥാനം ചിത്രത്തിൽ കണ്ട സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 70-ഓളം ഉദ്യോഗസ്ഥരെയാണ് ആ പ്രദേശത്ത് വിന്യസിച്ചത്. എന്നാൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി

സൈബർ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും എ.ഐ പ്രോഗ്രാം ഉപയോഗിച്ചതിന്റെ രേഖകളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. വെറും തമാശക്ക് വേണ്ടി ചെയ്തതാണെന്നായിരുന്നു പ്രതിയുടെ മൊഴി. സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

വ്യാജ ചിത്രം തെരച്ചിലിനെ സാരമായി ബാധിച്ചെങ്കിലും ഒമ്പത് ദിവസത്തെ തെരച്ചിലിനൊടുവിൽ നഗരപ്രാന്തത്തിലുള്ള ഒരു എക്സ്പ്രസ് വേക്ക് സമീപത്ത് നിന്ന് ന്യൂക്കുവിനെ സുരക്ഷിതമായി പിടികൂടി. ചെന്നായയെ പിന്നീട് മൃഗശാലയിലേക്ക് തന്നെ തിരിച്ചയച്ചു. ന്യൂക്കുവിനായുള്ള തെരച്ചിൽ രാജ്യമെമ്പാടുമുള്ള ദക്ഷിണ കൊറിയക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.  രാജ്യത്തിന്റെ പ്രസിഡന്റ് ലീ ജെയ് മ്യുങ് ഉൾപ്പെടെ ചെന്നായയുടെ സുരക്ഷിതമായ മടങ്ങിവരവിനായി പ്രാർത്ഥിച്ചിരുന്നു.

 വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചെന്നായ വർഗത്തിലെ അംഗമാണ് ന്യൂക്കു. കൊറിയൻ ചെന്നായകളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു  ഒ-വേൾഡ് മൃഗശാലയിൽ ന്യൂക്കുവിനെ വളർത്തിയിരുന്നത്.രക്ഷപ്പെട്ടതിന് ശേഷം ന്യൂക്കു ദക്ഷിണ കൊറിയയിലെ ഒരു സെലിബ്രിറ്റിയായി മാറി.ന്യൂക്കുവിന്റെ മുഖമുള്ള 'ന്യൂക്കു ബ്രഡ്'  പ്രദേശത്തെ ബേക്കറികളിൽ വൻതോതിൽ വിറ്റഴിയുന്നു. ന്യൂക്കുവിനെ ഡെജിയോൺ നഗരത്തിന്റെ ഔദ്യോഗിക ചിഹ്നമാക്കാൻ  സിറ്റി ഗവൺമെന്റ് ആലോചിക്കുന്നുണ്ട്. 

Tags:    
News Summary - Fake AI image spread: Young man arrested in South Korea; the wolf that ran away is now a star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.