ലോസ് ആഞ്ചൽസ്: സംഗീതത്തിലെ ഏറ്റവും വലിയ പ്രതിഭകളെ ആദരിക്കുന്ന 67-ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപനം ലോസ് ആഞ്ചൽസിലെ ക്രിപ്‌റ്റോ ഡോട്ട്‌കോം അരീനയിൽ നടന്നു. ലോസ് ആഞ്ചൽസിലെ കാട്ടുതീ ദുരന്ത ബാധിതരെ അനുസ്മരിച്ചുകൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്.
താരനിബിഡമായ പരിപാടിയിൽ ഈ വർഷത്തെ ഗ്രാമി സംഗീത മികവിനെ ആദരിക്കുക മാത്രമല്ല, കാട്ടുതീ നാശം വിതച്ച സംഗീത പ്രൊഫഷണലുകൾക്ക് സഹായം നൽകിക്കൊണ്ടുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് സംഭാവന നൽകുകയും ചെയ്തു.
ഹാസ്യതാരവും എഴുത്തുകാരനും നടനും അവതാരകനുമായ ട്രെവര്‍ നോവ ആണ് പ്രഖ്യാപനങ്ങൾ നടത്തിയത്. മികച്ച കണ്‍ട്രി ആല്‍ബം നേടുന്ന ആദ്യ കറുത്ത വംശജയായി ബിയോണ്‍സേ തിരഞ്ഞെടുക്കപ്പെട്ടു. ‘കൗബോയ് കാര്‍ട്ടര്‍’ എന്ന ആല്‍ബത്തിനാണ് ‘ആൽബം ഓഫ് ദ ഇയർ’ പുരസ്‌കാരം.
ഇതോടെ അര നൂറ്റാണ്ടിനിടെ കൺട്രി വിഭാഗത്തിൽ മൽസരിച്ച് വിജയിക്കുന്ന ആദ്യ കറുത്ത വംശജയായി ബിയോണ്‍സേ. ഒപ്പം ഈ വർഷത്തെ ഗ്രാമി അവാർഡിൽ ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയെന്ന നേട്ടവും ബിയോണ്‍സേക്കാണ്. പതിനൊന്ന് നോമിനേഷനുകളാണ് ഇത്തവണ ബിയോണ്‍സേയുടെ പേരിലുള്ളത്. 33 ഗ്രാമി പുരസ്‌കാരങ്ങളാണ് ബിയോണ്‍സേ ഇതുവരെ നേടിയിട്ടുള്ളത്.
ബിയോൺസെ
മറ്റ് പ്രധാന പുരസ്കാര ജേതാക്കളിൽ ചാപ്പൽ റോൺ, സബ്രീന കാർപെന്റർ, കെൻഡ്രിക് ലാമർ തുടങ്ങിയ കലാകാരന്മാരും ഉൾപ്പെടുന്നു. ‘നോട്ട് ലൈക്ക് അസ്’ എന്ന സിംഗിളിന് ലാമർ രണ്ട് വലിയ അവാർഡുകൾ നേടി. സോംഗ് ഓഫ് ദ ഇയർ, റെക്കോർഡ് ഓഫ് ദ ഇയർ എന്നിവയാണവ.
ഇന്ത്യൻ വംശജയായ കലാകാരിയും സംരംഭകയുമായ ചന്ദ്രിക ടണ്ടൻ തന്റെ ആൽബമായ ‘ത്രിവേണിക്ക്’ മികച്ച ആംബിയന്റ് വിഭാഗത്തിൽ തന്റെ ആദ്യ ഗ്രാമി നേടി. മികച്ച റാപ്പ് ആല്‍ബത്തിനുളള പുരസ്കാരം ഡോച്ചി സ്വന്തമാക്കി. ‘അലിഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ’ എന്ന ആൽബത്തിനാണ് ഡോച്ചിക്ക് പുരസ്‌കാരം ലഭിച്ചത്. ഇതോടെ റാപ്പ് ആല്‍ബത്തിനുളള പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയായി ഡോച്ചി.
ട്രെവര്‍ നോവ
മികച്ച പോപ്പ് വോക്കല്‍ ആല്‍ബത്തിനുളള പുരസ്കാരം ‘ഷോര്‍ട്ട് ആന്‍റ് സ്വീറ്റ്’ എന്ന ആല്‍ബത്തിലൂടെ സബ്രീന കാര്‍പെന്‍റര്‍ നേടി. ജോണർ വിഭാഗങ്ങളിൽ മികച്ച ലാറ്റിൻ പോപ്പ് ആൽബം പുരസ്കാരം ഷക്കീറ കരസ്ഥമാക്കി. ഷക്കീറക്ക് ജെന്നിഫർ ലോപ്പസ് അവാർഡ് സമ്മാനിച്ചു. കൊളംബിയൻ സൂപ്പർ താരം തന്റെ വിജയം കുടിയേറ്റക്കാർക്ക് സമർപ്പിച്ചു. ‘ഈ അവാർഡ് ഈ രാജ്യത്തെ എല്ലാ കുടിയേറ്റ സഹോദരങ്ങൾക്കും സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ സ്നേഹിക്കപ്പെടുന്നു. നിങ്ങളത് അർഹിക്കുന്നു. ഞാൻ എപ്പോഴും നിങ്ങൾക്കൊപ്പം പോരാടും’- ഷക്കീറ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും പിന്തുടരാനും പിടികൂടാനും നാടുകടത്താനും ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ അടിച്ചമർത്തൽ ഉത്തരവിനു തൊട്ടുപിന്നാലെയാണ് ഷക്കീറയുടെ പരാമർശം.
സഹ നോമിനി സബ്രീന കാർപെന്ററെ പിന്തള്ളി ഹാപ്പൽ റോൺ ഏറ്റവും മികച്ച പുതിയ ആർട്ടിസ്റ്റ് അവാർഡ് സ്വന്തമാക്കി. വളർന്നുവരുന്ന കലാകാരന്മാർക്ക് മെച്ചപ്പെട്ട സാമ്പത്തിക, ആരോഗ്യ സംരക്ഷണത്തിനായി റോൺ വാദിച്ചു. ‘എപ്പോഴെങ്കിലും ഗ്രാമി പുരസ്‌കാരം നേടുകയും സംഗീതത്തിലെ ഏറ്റവും ശക്തരായ ആളുകൾക്ക് മുന്നിൽ ഇവിടെ നിൽക്കുകയും ചെയ്താൽ, ദശലക്ഷക്കണക്കിന് ഡോളർ ലാഭമുണ്ടാക്കുന്ന കലാകാരന്മാർ വളർന്നുവരുന്ന കലാകാരൻമാർക്ക് മതിയായ വേതനവും ആരോഗ്യ സംരക്ഷണവും ഉറപ്പു നൽകണമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. പ്രത്യേകിച്ച് വികസ്വര കലാകാരന്മാർക്ക്’- എന്ന റോണിന്റെ വാക്കുകൾക്ക് സദസ്സിൽ നിന്ന് ഉച്ചത്തിലുള്ള കരഘോഷമുണ്ടായി.
വിൽ സ്മിത്ത് ഇതിഹാസതാരം ക്വിൻസി ജോൺസിന് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന്, സ്റ്റെവി വണ്ടർ പാലിസേഡ്‌സ് ചാർട്ടർ ഹൈ, അൽതഡെനയിലെ പസഡെന വാൽഡോർഫ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള യുവ ഗായകരുടെ സംഘത്തെ നയിച്ചു. ഇവയെ രണ്ടും സമീപകാല കാട്ടുതീ ബാധിച്ചിരുന്നു.
ലോസ് ആഞ്ജൽസ്: ഇന്ത്യൻ-അമേരിക്കൻ സംഗീതജ്ഞയും സംരംഭകയുമായ ചന്ദ്രിക ടാൺഡന് ‘ചാന്റ് ആൽബം’ വിഭാഗത്തിൽ ഗ്രാമി. ഇവരുടെ ‘ത്രിവേണി’ എന്ന ആൽബത്തിനാണ് അംഗീകാരം. ലോകത്തിലെ ഏറ്റവും പ്രധാന സംഗീത അവാർഡുകളിലൊന്നാണിത്. 67ാമത് അവാർഡ്ദാന ചടങ്ങ് ഞായറാഴ്ച ലോസ് ആഞ്ജൽസിൽ നടന്നു. പെപ്സികോ മുൻ സി.ഇ.ഒ ഇന്ദ്ര നൂയിയുടെ മൂത്ത സഹോദരിയാണ് ചന്ദ്രിക.
ദക്ഷിണാഫ്രിക്കൻ ഫ്ലൂട്ടിസ്റ്റ് വൗടർ കെല്ലർമാൻ, ജാപ്പനീസ് സെൽ വാദക എറു മറ്റ്സുമോറ്റോ എന്നിവർക്കൊപ്പമാണ് ചന്ദ്രിക അവാർഡ് പങ്കിട്ടത്. 2009ലും നോമിനേഷൻ ലഭിച്ചിരുന്നു.
ആത്മീയാന്വേഷണങ്ങളിലേക്കും ആത്മീയാനുഭവങ്ങളുടെ സ്വാസ്ഥ്യത്തിലേക്കും വഴിതുറക്കുന്ന വേദ മന്ത്രോച്ചാരണത്തിന്റെ സംഗീതാവതരണമാണ് ‘ത്രിവേണി’യെന്ന ആൽബം. ഇന്ത്യൻ, പശ്ചാത്യ സംഗീത സമ്പ്രദായങ്ങൾ ഇതിൽ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു. ചെന്നൈയിൽ ജനിച്ച ചന്ദ്രിക 18ാം വയസ്സിൽ തന്നെ വിവാഹിതയായി. അതിനുശേഷമാണ് മദ്രാസ് ക്രിസ്റ്റ്യൻ കോളജിലും പിന്നീട് അഹ്മദാബാദ് ഐ.ഐ.എമ്മിലും പഠിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.