പ്രണയാനുഭവത്തിെൻറ പരിചിത സ്​ഥലികളെ ആവിഷ്കരിക്കുവാൻ ഉള്ള ശ്രമം മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറ്റവും സാർഥകമായത് പി. ഭാസ്​കര​െൻറ പാട്ടുകളിലായിരുന്നു. പാട്ടിെൻറ ഭാഷയെ ലാളിത്യത്തിെൻറ ഭാഷയിലേക്ക് സന്നിവേശിപ്പിക്കുന്ന രീതിയായിരുന്നു അത്. പ്രണയാനുഭവത്തിെൻറ ഭിന്നഘടനകൾ, ഭാവബന്ധങ്ങൾ എന്നിവ പാട്ടുകളിൽ സവിശേഷമായി നിർമിക്കുകയായിരുന്നു അദ്ദേഹം. ഈ അനുഭവത്തിലേക്ക് നമ്മെ കൊണ്ടുപോവുകയാണ് കളഭത്തിൽ മുങ്ങിവരും എന്ന ഗാനം. പി. ഭാസ്​കരൻ–ദേവരാജൻ–യേശുദാസ്​–മാധുരി സമാഗമത്തിലുണ്ടായ ഈ ഗാനം അയോധ്യ എന്ന ചിത്രത്തിലേതാണ്. രാഘവൻ –റാണിചന്ദ്ര ജോഡികളായിരുന്നു പാട്ടു രംഗത്തിൽ. പ്രണയനിമിഷത്തിെൻറ ഏകാഗ്രതയിൽ അത്രത്തോളം ജാഗ്രത പുലർത്തുന്നുണ്ട് ഈ ഗാനം. പ്രണയത്തെ പ്രകൃതിയുമായി ചേർക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതികൾ ഭാസ്​കരൻ മാഷിെൻറ ഈ ഗാനത്തിലും നാം കാണുകയുണ്ടായി.

Full View

അനുരാഗ കൽപനകൾകൊണ്ട് വിസ്​തൃതമാണ് ഭാസ്​കരൻമാഷിെൻറ പാട്ടുലോകം. പ്രണയത്തിെൻറ ആസ്വാദകനും ആരാധകനുമായി മാറുന്ന ഒരാളുടെ മനസ്സിെൻറ പ്രത്യക്ഷാവിഷ്കാരങ്ങൾ ആണത്. മികച്ച കാമുകനും ഗായകനും ആയി മാറുന്ന ഒരാളുടെകൂടി പാട്ടുകൾ. ഒരർഥത്തിൽ പാടുന്നവ​െൻറ പാട്ട്. പാട്ടിൽ സമാഗമത്തിെൻറ ലാവണ്യത്തെ അടയാളപ്പെടുത്തുന്ന ഈ ഗാനത്തിൽ പ്രണയത്തിലും ജീവിതത്തിലും എല്ലാം എങ്ങനെ മനോഹരമായ കാവ്യാത്മകത നിർമിക്കാനാകും എന്ന് തെളിയിക്കുകയുണ്ടായി, ഭാസ്​കരൻ മാഷ്.

കളഭത്തിൽ മുങ്ങിവരും വൈശാഖ രജനിയിൽ/കളിത്തോഴി, നിന്നെ കാണാൻ വന്നു ഞാൻ കളിത്തോഴി

കളഭത്തിൽ മുങ്ങിവരുന്ന വൈശാഖരാത്രി എന്ന വലിയ പ്രണയസാധ്യതയുള്ള ഒരു ഇമേജിൽനിന്നാണ് ഈ പാട്ട് തുടങ്ങുന്നതുതന്നെ. ഒരു ചിത്രമാണോ, ശിൽപമാണോ എന്നൊക്കെ തോന്നിപ്പോകുന്ന ഒരു ദൃശ്യാനുഭവത്തെ പാട്ടിെൻറ പല്ലവിയിൽ ആദ്യവരിയിൽ ചേർത്തുകൊണ്ടാണ് പ്രണയത്തിെൻറ മറ്റനുഭൂതികളിലേക്കുള്ള തുടർയാത്രകൾ. പ്രകൃതി പൂവണിയുന്ന മാസമാണ് വൈശാഖം (മാധവമാസം). പൗർണമിദിനത്തിലെ വിശാഖം നക്ഷത്രം വരുന്ന മാസം. ഗ്രീഷ്മ ഋതുവിലാണതിെൻറവരവ്. ചൈത്രമാസത്തിലെ അമാവാസി കഴിഞ്ഞാൽപിന്നെ വൈശാഖമായി. വൈശാഖത്തിലെ പൗർണമിക്കും വെളുത്ത ദ്വാദശിക്കും വലിയ പ്രാധാന്യമാണുള്ളത്. പ്രണയികളുടെ കനവുകൾ സാക്ഷാത്കരിക്കപ്പെടുന്ന മാസമായി വൈശാഖത്തെ കണക്കാക്കുന്നവരുണ്ട്. കളിത്തോഴി എന്ന് ത​ന്‍റെ പ്രണയിനിയെ വിളിക്കുന്നതിലെ ലാളിത്യം പാട്ടിൽ നിറയെ കാണാനാവും.

കിളിവാതിലിനരികിൽ നിന്നും ഒരു മലരിതൾ അകത്തേക്കെറിഞ്ഞു ഞാൻ/അകത്തപ്പോൾ കേട്ടത് നിൻ ചിരിയോ നീ വളർത്തുന്ന മൈന തൻ ചിറകടിയോ

കിളിവാതിൽ എന്ന പ്രണയം കൊണ്ടുവരുന്ന ചെറുജാലകത്തിലൂടെ (പ്രണയജാലകം) അകത്തേക്കെറിയപ്പെടുന്ന പൂവിതൾ പ്രണയോദ്ദീപകസൂചകം കൂടിയാണ്. അകത്തപ്പോൾ കേട്ടത് പ്രണയിയുടെ ചിരിയും അവൾ വളർത്തുന്ന മൈനയുടെ ചിറകടിയുമാണ്. പ്രണയത്തിെൻറ ക്രമാനുഗതമായ വളർച്ചകൾ പാട്ടിൽ കാണാൻ കഴിയും. നിമന്ത്രണ ഗാനമെന്ന മേഖലയിൽപെടുന്ന ഈ ഗാനം കാമുകിയെ ക്ഷണിക്കുന്നത് കളിത്തോഴി എന്ന സംബോധനയോടെയാണ്. നിന്നെ കാണാൻ വന്നു എന്ന ക്രിയയിൽ ആണ് ഈ ഗാനത്തിെൻറ ഭാവം വികസിക്കുന്നത്. അവിടെ അകത്തേക്കെറിയുക എന്നത് മനസ്സിലേക്കെറിയുക എന്ന പ്രക്രിയ കൂടിയാകുമ്പോൾ കാമദേവസാന്നിധ്യം നാമനുഭവിക്കുന്നു. പ്രണയത്തിൽ വന്നുകൂടുന്ന സന്ദേഹങ്ങളും അവസ്​ഥകളും ഈ പാട്ടിൽ നാമറിയുന്നുണ്ട്. ചിരിയോ, ചിറകടിയോ എന്നിവയെല്ലാം കാമുകസന്ദേഹങ്ങളാണ്.

സമാഗമത്തിനുള്ള ഒരുക്കങ്ങൾ പാട്ടിൽ കൊണ്ടുവരുന്നുണ്ട് കവി. പ്രണയവികാരത്തെ അതിെൻറ ഉചിതമായ വാങ്മയങ്ങളിൽ പകർത്തിവെക്കുകയാണ് ഈ പാട്ടിൽ. കാത്തിരിപ്പ്, ആരാധന, സമർപ്പണം എന്നീ മൂന്നവസ്​ഥകളിലൂടെയും ഈ പാട്ടിലെ പ്രണയപ്രപഞ്ചം വളരുന്നു. അവിടെ വെളിയിലും അകത്തുമായി പുലരുന്ന പ്രണയോത്സുകതയുടെ മയൂഖങ്ങൾ വിടരുന്നുണ്ട്. അകത്തേക്കെറിയുക എന്നത് ഹൃദയബന്ധിതമായ പ്രണയമായും വെളിയിൽനിന്നും എന്നത് ശരീരബന്ധിത പ്രണയമായും നിർവചിക്കപ്പെടുകയാണീ ഗാനത്തിൽ. കിളിവാതിൽ കടന്നുവരുന്ന പ്രണയത്തിന് ഇന്ദ്രിയനിഷ്ഠമായ എന്തൊക്കെ ഭാവങ്ങളുണ്ടെന്ന് നോക്കുക. അവിടെ ദൃശ്യം, ശ്രാവ്യം, സ്​പർശം, ഗന്ധം എന്നിവയുമായി ബന്ധമുള്ള സകലതും പാട്ടിൽ നിബന്ധിച്ചിരിക്കുകയാണ്. പ്രണയിനിയുടെ ചിരിയും അവൾ വളർത്തുന്ന മൈനയുടെ ചിറകടിയും മറുപടികളായി പാട്ടിൽ നിറയുന്നു.

ഏതൊരു കേൾവിക്കാരനെയും പ്രണയാനുഭൂതിയുടെ പരമോന്നതാവസ്​ഥയിലേക്ക് എത്തിക്കുന്ന രസാനുഭവത്തിെൻറ ആനന്ദസാക്ഷാത്കാരം കൂടിയാകുന്നുണ്ട് ഈ ഗാനം. ഹൃദയാഭിലാഷങ്ങളെ വെളിപ്പെടുത്തുന്ന പ്രണയത്തി​ന്‍റെ ഹർഷപുളകങ്ങൾ, രൂപശിൽപഭദ്രത, അനുഭൂതിതലങ്ങൾ, ബിംബസംയോജനം എന്നീ കാര്യങ്ങളിലെല്ലാം ഈ ഗാനം മറ്റു ഗാനങ്ങളിൽനിന്ന് വ്യതിരിക്​തമാകുന്നു.

പൗർണമിതൻ അംഗുലീയം വാങ്ങി വെൺമുകിൽ സുന്ദരി മോതിരം മാറി/പിച്ചകപ്പൂ പന്തലിട്ട പൂനിലാവിൽ നിൻ നിശ്ചയ താംബൂലം നടത്തേണ്ടേ

അടുക്കുവാനുള്ള അദമ്യമായ ആഗ്രഹം പ്രകടിപ്പിക്കുന്ന പ്രണയികളുടെ ലോകം ചമയ്ക്കുകയാണ് ഭാസ്​കരൻ മാഷ് ഈ പാട്ടിൽ. പ്രകൃതിയിലെ പ്രതീക്ഷകളെ ചേർത്തുവെച്ചാണ് പാട്ടിൽ ഇത്തരം സമാഗമങ്ങളുടെ സാഫല്യം. പ്രണയം എത്രയുംപെട്ടെന്ന് നിറവേറ്റപ്പെടാനുള്ള തിടുക്കം ഈ പാട്ടിൽ നിറയെ കാണാനാകും. നിന്നെ കാണാൻ വന്നു ഞാൻ എന്ന വരിയിൽനിന്ന് നിശ്ചയ താംബൂലം നടത്തേണ്ടേ എന്ന ചരണത്തിലെ അവസാന വരിയിലേക്കെത്തുമ്പോൾ അത് സംഗമസാഫല്യമായിത്തീരുന്നു. ഈ പാട്ട് കേൾക്കുന്തോറും ഭൂമിയിലെ സ്​നേഹം, പ്രണയം, ശാന്തി എന്നിവയിൽ നാം അകപ്പെട്ടുപോകുന്നു. പ്രണയത്തിനു മുന്നിൽ മനസ്സും ശരീരവും ഒരുപോലെ പ്രണമിച്ചുനിൽക്കുകയാണീ പാട്ടിൽ.

പ്രണയമെന്ന സ്വകാര്യ ബോധത്തെ ചലച്ചിത്രത്തിെൻറ പ്രമേയവുമായി അത്രയധികം അഗാധമാക്കുന്ന രീതിയാണ് ഭാസ്​കരൻ മാഷ് പാട്ടുകളിൽ കൊണ്ടുവരാറുള്ളത്. ഈ പാട്ടിലും അത്തരം സ്​പന്ദനങ്ങൾ കാണാനാകും. യമൺ കല്യാണിയിൽ (ഗ്രീഷ്മത്തിെൻറ രാഗം) ചിട്ടപ്പെടുത്തിയ ഈ ഗാനത്തിൽ ആദ്യത്തെ വിരുത്തം മുതൽ പി. മാധുരിയുടെ ഹമ്മിങ്ങുകളുടെ ഘോഷയാത്രയാണ്. പല്ലവിയിൽ മൂന്നിടങ്ങളിലെയും കളിത്തോഴി എന്ന വാക്ക് ഹമ്മിങ്ങുകളിൽ മൂന്നുതരത്തിൽ വ്യത്യസ്​തമാകുന്നു. ഹമ്മിങ്ങുകളോരോന്നിലും ശൃംഗാരത്തിെൻറ വ്യത്യസ്​ത സംഗീത ഭാവങ്ങളാണ് ഉള്ളത്. ഗായികയുടെ മൂളലും ഹമ്മിങ്ങും ചേർന്നുണ്ടാകുന്ന ദേവരാജസംഗീതത്തിെൻറ ഏറ്റവും സുന്ദരമായ ആവിഷ്കാരം കൂടിയാണീ ഗാനം.

ഒരിക്കലും നിലയ്ക്കാത്ത പ്രണയത്തിെൻറ ക്രീഢാപരതകൾ അത്രയധികമുണ്ട് ഈ പാട്ടിൽ. പ്രണയം മടുക്കാത്ത ഒരാളെപ്പോലെ കവി ഈ പാട്ടിൽ പെരുമാറുന്നു, സങ്കൽപഭാവനകൾ നെയ്തെടുക്കുന്നു. സമാഗമങ്ങളുടെ ലാവണ്യത്തെയും കാമുകീകാമുക പ്രണയസത്തയെയും കാഴ്ചവെക്കാൻ ഈ പാട്ടിനോളം കെൽപ്പുള്ളവ അധികമുണ്ടാകില്ല ചലച്ചിത്ര ഗാനശേഖരത്തിൽ.

Tags:    
News Summary - A study on malayalam song Kalabathil Munghivarum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT