അമിത പ്രതീക്ഷയില്ലാതെ ചുമ്മാ കണ്ടിരിക്കാൻ പറ്റുന്ന ചിത്രം 'കാസർഗോൾഡ്'- റിവ്യൂ

സിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന, മൃദുൽ നായർ സംവിധാനം ചെയ്ത ചിത്രമാണ് കാസർഗോൾഡ്. ബി. ടെക്കിന് ശേഷം മൃദുൽ നായർ- ആസിഫ് അലി കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രമാണിത്

സജിമോൻ പ്രഭാകറുമായി ചേര്‍ന്ന് മൃദുല്‍ നായർ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം പേര് സൂചിപ്പിക്കുന്നതുപോലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തന്നെയാണ് കഥ പറയുന്നത്. മലപ്പുറം, കോഴിക്കോട്. കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയുള്ള വടക്കൻ ജില്ലകളെ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് ചിത്രം മുൻപോട്ട് സഞ്ചരിക്കുന്നത്.

കഥയിലെ ആൽബിയും (ആസിഫ് അലി) അവന്റെ കാമുകി നാൻസിയും ഇത്തരത്തിൽ സ്വർണ്ണക്കടത്ത് ശൃംഖലയിലേക്ക് എത്തിപ്പെട്ടവരാണ്. സ്വർണ്ണക്കടത്തിലേക്ക് അവരെ ആകൃഷ്ടമാക്കുന്നത് സാമ്പത്തിക സുരക്ഷിതത്വം തന്നെയാണ്. അതോടുകൂടി ആൽബിയുടെയും നാൻസിയുടെയും മുൻപോട്ടുള്ള നിലനിൽപ്പ് വലിയ പ്രശ്നമാകുന്നു.

സിനിമ തുടങ്ങുന്നത് തന്നെ ഒരച്ഛൻ മകനു ഉറങ്ങാൻ പറഞ്ഞുകൊടുക്കുന്ന സാരോപദേശകഥയിലൂടെയാണ്. സ്വർണം കണ്ടു കണ്ണുമഞ്ഞളിച്ചു തിന്മ പ്രവർത്തിക്കുന്ന സുഹൃത്തുക്കളുടെ ആ കഥ തന്നെയാണ് ചിത്രത്തിന്റെ രത്നചുരുക്കവും. ആ കഥയിൽ നിന്നും വേറിട്ട് ഇവിടെ സിനിമയിലെ സുഹൃത്തുക്കൾ ആൽബിയും, ഫൈസിയുമാണ്. അവർ ആത്മാർഥ സുഹൃത്തുക്കളാണ്. തങ്ങളെ സ്വർണക്കടത്തിന്റെ ക്യാരിയേഴ്സായി വിശ്വസിച്ചു പണിയേൽപ്പിച്ചവരുടെ കണ്ണു വെട്ടിച്ച് ആ സ്വർണ്ണം കൈക്കലാക്കുവാനും അതുവഴി ജീവിത പ്രാരാബ്ദങ്ങളെല്ലാം അവസാനിപ്പിക്കുവാനും പദ്ധതിയൊരുക്കുന്ന ആൽബി അതിനായി കൂട്ടുപിടിക്കുന്നത് സുഹൃത്തായ ഫൈസിയെയാണ്. എന്നാൽ അതിനായി കൂടുതൽ മുൻപോട്ട് ചെല്ലുംതോറും അവർക്ക് നേരിടേണ്ടി വരുന്നത് സങ്കീർണ്ണമായ അവസ്ഥകളാണ്. കൈയിൽ കിട്ടിയ സ്വർണ്ണവുമായി ലക്ഷ്യസ്ഥാനത്തേക്ക് എത്താനുള്ള ആൽബിയുടെയും, ഫൈസിയുടെയും അത്തരത്തിലുള്ള ഓട്ടപ്പാച്ചിൽ തന്നെയാണ് ചിത്രം പറയുന്നതും.

നിർഭയനും ദേഷ്യപ്രകൃതക്കാരനായ ആൽബിയും, കുടുംബ പ്രാരാബ്ധങ്ങൾ തോളിലേറ്റിയ ഫൈസിയും തങ്ങളുടെ കഥാപാത്രങ്ങൾ നല്ല രീതിയിൽ തന്നെ ചെയ്തിരിക്കുന്നു. ആൽബി എന്ന നായകനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് സുഹൃത്തായ ഫൈസിക്കുമുള്ളത്. ജയിർ സിനിമക്ക് ശേഷം നെഗറ്റീവ് ഷേഡ് ഉള്ള മറ്റൊരു കഥാപാത്രവുമായിട്ടാണ് ഇത്തവണ വിനായകൻ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരിക്കുന്നത്. സസ്പെന്‍ഷനിലുള്ള സിഐ അലക്സ് എന്ന കഥാപാത്രമാണ് വിനായകൻ ചെയ്യുന്നത്. സ്വന്തം രീതികളും മാനറിസങ്ങളുമൊക്കെയുള്ള അലക്സ് ക്രൂരതകൾ നിറഞ്ഞ ഒരു മനുഷ്യൻ കൂടിയാണ്. അതുകൊണ്ടുതന്നെയാണ് എതിർപക്ഷത്തിലുള്ള വില്ലനായി അലക്സ് നിറഞ്ഞാടുന്നതും.

'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ജഡ്ജി വേഷം ചെയ്ത പി പി കുഞ്ഞികൃഷ്ണൻ കാസർഗോൾഡി'ൽ നേതാവായിയാണെത്തുന്നത്. സ്വന്തം രക്തം ദാനം ചെയ്യുകയാണെങ്കിലും പാർട്ടിയുടെ ആജ്ഞ നടപ്പിലാക്കുകയാണെങ്കിലും അതിലൊരു കുടിലത ആവശ്യമുണ്ടെന്നു പറയാൻ ശ്രമിക്കുന്ന നേതാവിന്റെ അഭിനയ പ്രകടനം കൈയ്യടി അർഹിക്കുന്നതാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ, സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക, അനധികൃതമായ സ്വർണം എയർപോർട്ട് വഴി പുറത്തേക്ക് എത്തിക്കുന്ന രീതികൾ തുടങ്ങിയ എല്ലാ വിഷയങ്ങളും സിനിമയിലുടനീളം പറഞ്ഞു പോകുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇതിനോടെല്ലാം സമാന്തരമായി പറഞ്ഞു പോകുന്ന ആൽബിയുടെയും നാൻസിയുടെയും പ്രണയകഥയ്ക്ക് വേണ്ടത്ര കെട്ടുറപ്പില്ലാതെ പോയി എന്നതും, നായികയായ ആൻസിക്ക് തുടക്കത്തിൽ ലഭിക്കുന്ന പ്രാധാന്യം പിന്നെ ഇല്ലാതായിപോയി എന്നതും സ്ക്രിപ്റ്റിലെ പാളിച്ചയാണ്.

സിദ്ദിഖ്, പി.പി കുഞ്ഞികൃഷ്ണന്‍, സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന ചെയ്തിരിക്കുന്നത്. കാസർകോട് കണ്ണൂർ ഗോവ ഹൈറേഞ്ച് എന്നിങ്ങനെയുള്ള ഇടങ്ങളിലൂടെയുള്ള കഥ പറച്ചിൽ മൂലം ഇടക്കൊരു റോഡ്മൂവി സ്വഭാവവും സിനിമ നൽകുന്നുണ്ട്. ജെബിൻ ജേക്കബാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത്. ഗൗരവമുള്ള വിഷയങ്ങൾ പറഞ്ഞു പോകുമ്പോൾ തന്നെ ചിത്രത്തിന്റെ തിരക്കഥയിൽ ഉണ്ടാക്കുന്ന പാളിച്ചകൾ സിനിമയെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. എങ്കിലും തിന്മയെ ന്യായീകരിക്കാത്ത വിധത്തിൽ തന്നെയാണ് സിനിമ അവസാനിപ്പിക്കുന്നത്. അതുതന്നെയാണ് ചിത്രത്തിന്റെ മേന്മയും. മനോജ് കന്നോത്ത് എഡിറ്റിംഗും വിഷ്ണു വിജയ് പശ്ചാത്തലസംഗീതവും നിർവ്വഹിച്ചിരിക്കുന്നു. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. അമിത പ്രതീക്ഷകൾ ഒന്നുമില്ലാതെ ചുമ്മാ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമ തന്നെയാണ് കാസർഗോൾഡ്.

Tags:    
News Summary - ASif Ali and Sunny Wayne Movie Kasargold movie Malayalam review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT