വിജയ്ക്ക് തിരിച്ചടി: 1.5 കോടി പിഴയടക്കാൻ മദ്രാസ് ഹൈകോടതിയുടെ ഉത്തരവ്

ചെന്നൈ: ആദായ നികുതിയുമായി ബന്ധപ്പെട്ട കേസിൽ നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ്ക്ക് തിരിച്ചടി. ആദായ നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ വിജയ് അടക്കണമെന്ന് മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. നടൻ സ്വമേധയാ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്ന ഐ.ടി വകുപ്പിന്റെ വാദവും കോടതി ശരിവെച്ചിട്ടുണ്ട്. പിഴ റദ്ദാക്കണമെന്ന വിജയ്‌യുടെ ഹരജി തള്ളിയാണ് കോടതി വിധി.

2016-17 വർഷത്തെ വരുമാനത്തിൽ 15 കോടി രൂപ റിട്ടേൺസിൽ കാണിച്ചില്ലെന്നായിരുന്നു വിജയ്ക്കെതിരെ ഉണ്ടായിരുന്ന കേസ്. 2015-ൽ പുറത്തിറങ്ങിയ ‘പുലി’ എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള പരിശോധനയിൽ ചിത്രത്തിനായി വിജയ് കൈപ്പറ്റിയ തുകയിൽ ഒരു ഭാഗം വെളിപ്പെടുത്തിയില്ലെന്ന് ഐ.ടി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ആദായ നികുതി വകുപ്പ് ഒന്നര കോടി രൂപ പിഴ വിധിച്ചിരുന്നു. ഇതിനെതിരെ വിജയ് 2022-ൽ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

‘പുലി’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസി ആയും വിജയ് കൈപ്പറ്റിയെന്നും ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നുമായിരുന്നു ആരോപണം. 2015 സെപ്റ്റംബറിൽ വിജയിന്റെ വീട്ടിലും ഓഫിസിലും നടന്ന റെയ്ഡിനെ തുടർന്നാണ് അധിക വരുമാനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. റെയ്ഡിന് ശേഷം മാത്രമാണ് താരം ഈ വരുമാനം വെളിപ്പെടുത്തിയതെന്നതിനാൽ പിഴ ഒഴിവാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

Tags:    
News Summary - Vijay Can't Evade Rs 1.5 Crore Tax Penalty, Court Dismisses His Appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.