ലോസാഞ്ചലസ്: ജൂലിയ റോബേർട്സിന്റെ ‘ആഫ്റ്റർ ദി ഹണ്ട്’, സിഡ്നി സ്വീനിയുടെ ‘ക്രിസ്റ്റീ’, ജെന്നിഫർ ലോറൻസും റോബർട് പാറ്റിസണും അഭിനയിച്ച ‘ഡൈ മൈ ലവ്’ തുടങ്ങി മൂന്നു മാസം ഹോളിവുഡിൽ ഇറങ്ങിയ എല്ലാ സിനിമകളും തകർന്നടിഞ്ഞു; സിനിമ കാണാൻ തിയേറ്ററിൽ ആളില്ല.
പല ചിത്രങ്ങളും വൻ പണമിറക്കി മാർക്കറ്റ് ചെയ്തതായിരുന്നു. വൻതാരങ്ങളെ വെച്ച് എല്ലാ മാർഗത്തിലൂടെയും പ്രൊമോഷൻ നടത്തിയിട്ടും ഒരൊറ്റ ഹോളിവുഡ് ചിത്രം പോലും പച്ചതൊട്ടില്ല. അടിക്കടി 25 ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇങ്ങനെ തകർന്നടിഞ്ഞത്. പല ചിത്രങ്ങളും ആളില്ലാതെ തിയേറ്ററിൽ കളിക്കുകയായിരുന്നു.
സൂപ്പർ സ്റ്റാറായ ജുലിയ റോബർട്സിനെവച്ച് 7 കോടി ഡോളർ മുടക്കി നിർമിച്ച ‘ആഫ്റ്റർ ഹണ്ട്’ ഒരു മാസം അമേരിക്കയിലും കാനഡയിലുമായി ഓടിയപ്പോൾ കിട്ടിയത് കേവലം 3 കോടി മാത്രം. ഒരു കോളജ് പ്രഫസറുടെ റോളായിരുന്നു റോബേർട്സ് ഇതിൽ അവതരിപ്പിച്ചത്.
മുന്നു കോടി ഡോളർ മുടക്കി മറ്റൊരു വൻ താരമായ ജെന്നിഫർ ലോപ്പസിനെവെച്ച് നിർമിച്ച ‘കിസ്സ് ഓഫ് ദ സ്പൈഡർ വുമൺ’ കളക്ട് ചെയ്തത് ഒന്നരക്കോടി ഡോളർ മാത്രം.
അതേസമയം 38 വർഷമായി സീരീസായി ഇറങ്ങിക്കൊണ്ടിരിക്കുന്ന ‘പ്രിഡേറ്റർ’ 9 ാം എഡിഷൻ നലുകോടി കളക്ട് ചെയ്തു. ഹൊറർ ചിത്രമായ ‘വെപ്പൺസ്’, അനിമേഷൻ ചിത്രമായ ‘ഇൻഫിനിറ്റി കാസിൽ’ എന്നിവ മോശമില്ലാത്ത കളക്ഷൻ നേടി. പോൾ തോമസ് ആൻഡേഴ്സന്റെ ആക്ഷൻ ചിത്രമായ ‘ഒൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ഏഴ് ആഴ്ചകൾ തിയേറ്ററിൽ ഓടി ഏഴുകോടി ഡോളർ നേടി.
അമേരിക്കയിലും കാനഡയിലുമായി ഒക്ടോബറിൽ എല്ലാ ചിത്രങ്ങളും കൂടി നേടിയ മൊത്തം കളക്ഷൻ 44.5 കോടി ഡോളറാണ്. ഇത് എക്കാലത്തെയും ഏറ്റവും ചെറിയ കളക്ഷനാണ്; 2020 ലെ പാൻഡമിക് കാലം ഒഴിച്ചാൽ. കോവിഡ് ആദ്യം പ്രത്യക്ഷപ്പെട്ട 2019 ൽ പോലും ഒക്ടോബറിലെ കളക്ഷൻ 100 കോടി ഡോളറായിരുന്നു.
കഴിഞ്ഞ മൂന്നു മാസം ഇറങ്ങിയ സൂപ്പർ താരങ്ങളായ മാർഗറ്റ് റോബി, കോളിൻ ഫാറൽ, ഡ്വയിൻ ജോൺസൺ, ചാനിങ് ടാറ്റം, ഓസ്റ്റിൻ ബട്‍ലർ, കീനു റീവ്സ്, എമ്മാ സ്റ്റോൺ, സ്വീനി, റസ്സൽ ക്രോ എന്നിവരുടെയെല്ലാം സിനിമകൾ തകർന്നടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.