കൊച്ചി: ഇരട്ട നികുതി ഭാരവും വൈദ്യുതി താരിഫിലെ വർദ്ധനവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സിനിമാ മേഖല ശക്തമായ സമരമുഖത്തേക്ക് നീങ്ങുന്നു. ജി.എസ്.ടി.ക്ക് പുറമെ തദ്ദേശ സ്ഥാപനങ്ങൾ വഴി ഈടാക്കുന്ന വിനോദ നികുതി പൂർണ്ണമായും ഒഴിവാക്കുക, സിനിമാ വ്യവസായത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് തിയറ്ററുകൾക്ക് കുറഞ്ഞ വൈദ്യുതി താരിഫ് ഏർപ്പെടുത്തുക എന്നീ പ്രധാന ആവശ്യങ്ങളാണ് സിനിമാ സംഘടനകൾ സർക്കാരിന് മുന്നിൽ വെക്കുന്നത്.
സിനിമാ നിർമാണവും പ്രദർശനവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും, ഈ മേഖലയെ സംരക്ഷിക്കാൻ അനുകൂലമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, നടീനടന്മാരുടെ സംഘടനയായ 'അമ്മ' തുടങ്ങിയ സംഘടനകൾ സംയുക്തമായി ആരോപിക്കുന്നു. നിലവിൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം വിഷയത്തിൽ തുടർച്ചർച്ചകൾ മതിയെന്നാണ് സിനിമാ മേഖലയിലെ തീരുമാനം.
സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനങ്ങൾ ഉടൻ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനകളുടെ നീക്കം. ഇതിന്റെ ഭാഗമായി സർക്കാർ തിയറ്ററുകൾക്ക് പുതിയ സിനിമകൾ റിലീസിന് നൽകില്ലെന്ന കടുത്ത തീരുമാനം നേരത്തെ കൈക്കൊണ്ടിരുന്നെങ്കിലും, തൽക്കാലം അത് നടപ്പിലാക്കേണ്ടതില്ലെന്ന് ചർച്ചകളിൽ ധാരണയായിട്ടുണ്ട്. സിനിമാ വ്യവസായത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്നും നഷ്ടം കുറക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കി നൽകണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.