തമിഴ് സിനിമയിലെ പ്രമുഖ താരങ്ങൾ നിർമാണത്തിന് മുമ്പ് മുഴുവൻ ശമ്പളവും വാങ്ങേണ്ടതില്ലെന്നും പകരം ലാഭം പങ്കിടൽ അടിസ്ഥാനത്തിൽ സിനിമകളിൽ അഭിനയിക്കണമെന്നും നിർമാതാക്കൾ. ഞായറാഴ്ച നടന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റെ ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.
വലിയ ബജറ്റ് സിനിമകൾ നഷ്ടം സൃഷ്ടിക്കുകയോ തുച്ഛമായ വരുമാനം ഉണ്ടാക്കുകയോ ചെയ്യുന്നതിനാൽ നിർമാതാക്കൾക്ക് സിനിമകൾ നിർമിക്കുന്നത് തുടരാൻ കഴിയാത്ത സാഹചര്യത്തിലാണ് വരുമാനം പങ്കിടൽ മാതൃക അവതരിപ്പിക്കുന്നതെന്ന് കൗൺസിൽ അറിയിച്ചു. രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത്ത്, ശിവകാർത്തികേയൻ, ധനുഷ്, സൂര്യ, സിലംബരശൻ ടി.ആർ, വിശാൽ തുടങ്ങിയ താരങ്ങൾ സിനിമ വ്യവസായത്തിന്റെ പുരോഗതിക്കായി പുതിയ നിർദേശത്തെ പിന്തുണക്കണമെന്ന് കൗൺസിൽ അഭ്യർഥിച്ചു.
ഇതോടൊപ്പം, കൗൺസിൽ യോഗത്തിൽ 22 പ്രമേയങ്ങൾ കൂടി അംഗീകരിച്ചു. ഒ.ടി.ടി ഡീലുമായി ബന്ധപ്പെട്ട പ്രമേയവും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിലവിലുള്ള നാല് ആഴ്ച ഇടവേളക്ക് പകരം, വിജയ പ്രതീക്ഷയുള്ള സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്ത് ആറ് മുതൽ എട്ട് ആഴ്ചകൾക്ക് ശേഷം മാത്രമേ സ്ട്രീമിങ് ആരംഭിക്കാവൂ എന്ന് ഇത് നിർദ്ദേശിക്കുന്നു. ഇടത്തരം സിനിമകൾ ആറ് ആഴ്ചക്ക് ശേഷം ഒ.ടി.ടിയിൽ റിലീസ് ചെയ്യാം.
സർവീസ് ചാർജുകൾ കുറക്കുന്നതിന് തമിഴ്‌നാട് സർക്കാറിനോട് സ്വന്തം ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുക, ഒരു വർഷത്തിൽ കുറഞ്ഞത് 250 ചെറുകിട-ഇടത്തരം സിനിമകൾക്ക് തിയറ്ററുകളിൽ ശരിയായ പ്രവേശനം ഉറപ്പാക്കുക, അനധികൃത അവാർഡ് ദാന ചടങ്ങുകൾക്കെതിരെയും യൂട്യൂബിൽ 'പ്രൊഫഷണലല്ലാത്ത' സിനിമ വിമർശനത്തിനെതിരെയും കർശന നടപടി സ്വീകരിക്കുക എന്നിവയാണ് മറ്റ് പ്രധാന പ്രമേയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.