ബോളിവുഡ് ചിത്രങ്ങൾക്ക് നേരെ നടക്കുന്ന ബഹിഷ്കരണ കാമ്പയിനുകൾ അവസാനിപ്പിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെടണമെന്ന് നടൻ സുനിൽ ഷെട്ടി. ഇതുവരെ കണ്ടതിൽവച്ച് മോശമായ സാഹചര്യത്തിലൂടെയാണ് ബോളിവുഡ് കടന്നു പോകുന്നതെന്നും സമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന ബോയ്കോട്ട് കാമ്പയിനുകൾക്കെതിരെ ശബ്ദം ഉയർത്തിയാൽ ഈ ട്രെൻഡ് ഇല്ലാതാകുമെന്നും നടൻ പറഞ്ഞു. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'അദ്ദേഹത്തിനോട് ഞങ്ങളുടെ സിനിമാ മേഖലയെ രക്ഷിക്കാനുള്ള സഹായമാണ് ആവശ്യപ്പെട്ടത്. കാരണം ബോളിവുഡ് ഇതുവരെ കടന്നുപോയിട്ടില്ലാത്ത ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് നീങ്ങുന്നത്. ഒരു കുട്ടയിലെ ഒരു ചീഞ്ഞ ആപ്പിൾ അർഥമാക്കുന്നത് മുഴുവൻ ആപ്പിളും ചീഞ്ഞഴുകിപ്പോകും എന്നല്ല.
സിനിമക്കെതിരെ നടക്കുന്ന ബഹിഷ്കരണാഹ്വാനം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യോഗിയെ അറിയിച്ചു. സിനിമ എന്നത് ഒരു വ്യക്തിയുടെ മാത്രമല്ല കഠിനാധ്വാനമല്ല. ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗമാണ്. സിനിമയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകളും വളരെ നല്ലവരാണ്. മയക്കു മരുന്നോ മറ്റുമോശം പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നവരല്ല. ഒരു കുട്ടയിലെ ഒരു ആപ്പിൾ ചീഞ്ഞു പോയാൽ ബാക്കിയുള്ള എല്ലാ ആപ്പിളും മോശമാണെന്ന് പറയാൻ സാധിക്കില്ല. ബോളിവുഡ് സിനിമയെ വേട്ടയാടി കൊണ്ടിരിക്കുന്ന ഈ പ്രശ്നത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചർച്ച ചെയ്യണമെന്നും അദ്ദേഹത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്'- യോഗിയുമായുളള കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് കൊണ്ട് സുനിൽ ഷെട്ടി പറഞ്ഞു.
സുനിൽ ഷെട്ടിക്കൊപ്പം അക്ഷയ് കുമാറും യോഗിയുമായുള്ള കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.