അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ ശ്രീനാഥ് ഭാസി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ക്ഷമാപണം. സമ്മർദ്ദം മൂലം സംഭവിച്ചുപോയതാണെന്നും മനഃപൂർവം ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നടൻ പറഞ്ഞു.
'ചട്ടമ്പി എന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടൊരു സിനിമയാണ്. ആദ്യമായാണ് ഇത്രയും വലിയൊരു റോൾ ലഭിക്കുന്നത്. അതിനാൽ തന്നെ പ്രമോഷൻ പരിപാടികളിൽ എല്ലാം നേരിട്ട് പങ്കെടുത്തു. ഉറക്കക്കുറവ് മൂലം നല്ല മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു. ഇതിനിടെ സിനിമയുടെ ഡബ്ബിങ്ങും ചെയ്യണമായിരുന്നു.
ഇതിനിടെ ഇന്റർവ്യൂവിൽ വന്നിരിക്കുമ്പോൾ ഭാസി ലേറ്റ് ആണല്ലോ, മെരുക്കാൻ ഞങ്ങൾ രണ്ടുപേരുണ്ട് തുടങ്ങിയ ചോദ്യങ്ങൾ ദേഷ്യമാണുണ്ടാക്കിയത്. അങ്ങനെ പറ്റിപ്പോയതാണ്. തെറി ഒരിക്കലും പറയാൻ പാടില്ല. എന്റെ തെറ്റാണ്. ഇതൊക്കെ കേട്ട് തമാശയാണെന്ന് കരുതി ഞാൻ മിണ്ടാതിരിക്കണമായിരുന്നു'; അന്ന് നടന്ന സംഭവം വിശദീകരിച്ചു കൊണ്ട് പറഞ്ഞു.
തന്നോട് ആരും മാപ്പ് പറയാൻ പറഞ്ഞിട്ടില്ല. അവർ നേരെ കേസ് കൊടുക്കുകയാണ് ചെയ്‌തത്. എവിടെ വേണമെങ്കിലും പോയി മാപ്പ് പറയാൻ തയാറാണെന്നും നടൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംഭവം. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ശ്രീനാഥ് ഭാസിയെ പൊലീസ് തിങ്കളാഴ്‌ച ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.