രാമനായി വമ്പൻ മാറ്റങ്ങളോടെ രൺബീർ കപൂർ; 'രാമായണ' ടീസർ പുറത്ത്, പിന്നാലെ വിമർശനങ്ങളും

പുരാണകഥയായ രാമായണത്തെ മുൻനിർത്തി നിതേഷ് തിവാരി ഒരുക്കുന്ന ചിത്രമാണ് 'രാമായണ'. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെതന്നെ മുൻനിര താരങ്ങൾ അണിനിരക്കുന്നുണ്ട്. ദീപാവലി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ.

രൺബീർ കപൂർ അവതരിപ്പിക്കുന്ന രാമനെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് ടീസർ. വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്. രാമനായി രൺബീർ വമ്പൻ ട്രാൻസ്ഫോർമേഷൻ ആണ് നടത്തിയിരിക്കുന്നത്. ടീസറിന്റെ അവസാനം യാഷ് അവതരിപ്പിക്കുന്ന രാവണനെയും കാണിക്കുന്നുണ്ട്. എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ സിനിമയുടെ വിഷ്വൽ എഫക്ട്സിനെടിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. ടീസറിലെ ചില ഷോട്ടുകൾ എ.ഐ ആണെന്നും 4000 കോടിക്ക് മുകളിൽ ബജറ്റുള്ള ഒരു സിനിമയുടെ വിഷ്വലുകൾ പോലെ തോന്നുന്നില്ല എന്നുമാണ് കമന്റുകൾ. രാമായണ പോലൊരു സിനിമക്ക് കുറച്ചു കൂടെ യാഥാർത്ഥ്യമെന്ന് തോന്നിക്കുന്ന മേക്കിങ് ഉപയോഗിക്കാമായിരുന്നു എന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.

ചിത്രം തിയറ്റർ റിലീസിന് മുമ്പ് ചലച്ചിത്രമേളകളിലാകും ആദ്യം എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ നമിത് മൽഹോത്ര നിർമിക്കുന്ന രാമായണത്തിൽ രൺബീർ കപൂറാണ് ശ്രീരാമനായി എത്തുന്നത്. രവി ദുബെ ലക്ഷ്മണനായും സായ് പല്ലവി സീതയായും എത്തും. ചിത്രത്തിൽ ഹനുമാനായി എത്തുന്നത് സണ്ണി ഡിയോളാണ്. യാഷ് ആണ് രാവണനായി അഭിനയിക്കുന്നത്. അരുൺ ഗോവിൽ, ഇന്ദിര കൃഷ്ണൻ, ലാറ ദത്ത, ഷീബ ഛദ്ദ, വിവേക് ​​ഒബ്‌റോയ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, തുടങ്ങിയവരോടൊപ്പം അനിൽ കപൂർ, ബോബി ഡിയോൾ, അമിതാഭ് ബച്ചൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രത്തിന്‍റെ കൃത്യമായ റിലീസ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല എങ്കിലും രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക എന്ന വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഒരു വർഷത്തിനുശേഷം 2027ൽ പുറത്തുവരും.

Tags:    
News Summary - Ramayana Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.