മുംബൈ: നീലച്ചിത്ര നിർമാണ കേസിൽ പൊലീസ് തന്നെ കുടുക്കിയതാണെന്ന് വ്യവസായി രാജ് കുന്ദ്ര. ഒരു വ്യവസായിയുടെ വ്യക്തിപരമായ പകപോക്കലിന്റെ ഫലമാണ് ഈ കേസെന്നും കുന്ദ്ര പറഞ്ഞു. സി.ബി.ഐക്ക് നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം പറയുന്നു. മിഡ് ഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു വ്യവസായിയുടെ വ്യക്തിപരമായ പകപോക്കലിന്റെ ഫലമാണ് കേസ്. തന്നെ കുടുക്കാൻ വേണ്ടി ഇയാൾ പൊലീസുമായി ഒത്തുകളിച്ചു. കൂടാതെ ഇയാളാണ് മുഖ്യ സൂത്രധാരനെന്നും കുന്ദ്ര സി.ബി. ഐക്ക് സമർപ്പിച്ച കത്തിൽ പറയുന്നു.
അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് ഹോട്ട്‌ഷോട്ട് ആപ്പിൽ സംപ്രേഷണം ചെയ്ത കേസിലെ പ്രതികളുമായി തനിക്കൊരു ബന്ധവുമില്ലെന്നും തന്നെ ലക്ഷ്യമിട്ടതാണെന്നു രാജ് കുന്ദ്ര കൂട്ടിച്ചേർത്തു. കൂടാതെ ഹോട്ട് ഷോർട്ട് ആപ്പ് തന്റെ ഭാര്യാസഹോദരന്റേതാണ്. അതിൽ അശ്ലീലം അടങ്ങിയിട്ടില്ല.
4,000 പേജുള്ള യഥാർത്ഥ കുറ്റപത്രത്തിൽ തന്റെ പേരില്ലെങ്കിലും തന്നെ കേസിൽ കുടുക്കാൻ മുംബൈ ക്രൈംബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥർ എല്ലാ ശ്രമങ്ങളും നടത്തി. കേസിലെ എല്ലാ സാക്ഷികളെയും തനിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്നും കുന്ദ്ര സമർപ്പിച്ച കത്തിനെ ഉദ്ധരിച്ച് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.