കാത്തിരിപ്പ് നീളുന്നു; 'പേട്രിയറ്റ്' ഏപ്രിൽ 23ന് എത്തില്ല! പുതിയ റിലീസ് തീയതി നാളെ അറിയാം

വലിയ താരനിര അണിനിരക്കുന്ന 'പേട്രിയറ്റ്' സിനിമയുടെ റിലീസ് മാറ്റിവെച്ചതായി നിർമാതാക്കൾ. മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ ഹൈപ്പുള്ള സിനിമയുടെ റിലീസ് അപ്രതീക്ഷിത കാരണങ്ങളാലാണ് നീട്ടിയതെന്ന് നിർമാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

"പ്രേട്രിയറ്റ് നിങ്ങൾക്ക് മുന്നിലേക്ക് ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഞങ്ങൾ. എന്നാൽ, നിനച്ചിരിക്കാതെ സംഭവിച്ച സാഹചര്യങ്ങളുടെ സമ്മർദം മൂലം, ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഏപ്രിൽ 23 ൽ നിന്നും കുറച്ച് ദിവസങ്ങളിലേക്ക് മാറ്റുക എന്നത് അനിവാര്യമായിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി നാളെ വൈകീട്ട് 6 മണിക്ക് നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക, ലാലേട്ടൻ എന്നിവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിടും. നിങ്ങളുടെ സ്നേഹവും പിന്തുണയും തുടർന്നും പ്രതീക്ഷിക്കുന്നു." ആന്റോ ജോസഫ് കുറിച്ചു.


മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം മലയാള സിനിമയിലെ തന്നെ റെക്കോർഡുകൾ തകർക്കാനാണ് ഒരുങ്ങുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ടു ചിത്രീകരണം. 2024 നവംബർ ശ്രീലങ്കയിലാണ് പേട്രിയറ്റ് ഷൂട്ടിങ് തുടങ്ങിയത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു പേട്രിയറ്റിന്റെ ഷൂട്ടിങ്. 

ബോളിവുഡ് താരം പ്രകാശ് ബെലവാടി, സംഗീത സംവിധായകൻ സുഷിൻ ശ്യാം, ഛായാഗ്രാഹകൻ മനുഷ് നന്ദൻ എന്നിവർ അണിനിരക്കുന്ന ചിത്രം അന്താരാഷ്ട്ര നിലവാരത്തിലുള്ള ആക്ഷൻ വിരുന്നായിരിക്കും.  

Tags:    
News Summary - Patriot movie delay: Malayalam multi-starrer will not release on April 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.