പേട്രിയറ്റ്

ലോസ് ഏഞ്ചൽസ് ചലച്ചിത്ര മേളയിൽ 'പേട്രിയറ്റ്' ഉദ്ഘാടന ചിത്രം

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ (IFFLA) ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഏപ്രിൽ 23 മുതൽ 26 വരെയാണ് മേള നടക്കുന്നത്. ഇത്തവണത്തെ മേളയിൽ 27 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇതിൽ 7 ഫീച്ചർ ഫിലിമുകളും 2 ഡോക്യുമെന്ററികളും 18 ഹ്രസ്വചിത്രങ്ങളും ഉൾപ്പെടുന്നു. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, മലേഷ്യ, ഫിലിപ്പീൻസ്, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ മേളയുടെ ഭാഗമാകും.

'ട്വന്റി 20'ക്ക് (2008) ശേഷം മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത പേട്രിയറ്റിനുണ്ട്. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഒരു ഹൈ-വോൾട്ടേജ് സ്പൈ ത്രില്ലറാണ്. ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സറിൻ ഷിഹാബ്, രാജീവ് മേനോൻ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നു. ഏപ്രിൽ 23ന് ചിത്രം ഇന്ത്യൻ തിയറ്ററുകളിൽ റിലീസ് ചെയ്യും.

അനുഷ റിസ്‌വിയുടെ 'ദ ഗ്രേറ്റ് ഷംസുദ്ദീൻ ഫാമിലി' ആയിരിക്കും മേളയുടെ സമാപന ചിത്രം. 'പീപ്‌ലി ലൈവ്' (2010) എന്ന ചിത്രത്തിന് ശേഷം അനുഷ റിസ്‌വി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഡൽഹിയിലെ ഒരു ഇടത്തര കുടുംബത്തിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഈ ചിത്രം നിലവിൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്.

മേളയിൽ പ്രദർശിപ്പിക്കുന്ന 27 ചിത്രങ്ങളിൽ ഭൂരിഭാഗവും നവാഗതരുടേതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 18 ഹ്രസ്വചിത്രങ്ങളാണ് ലൈനപ്പിലുള്ളത്. ഇതിൽ പലതും കരിയർ തുടങ്ങുന്ന യുവ സംവിധായകരുടേതാണ്. വനിതാ സംവിധായകർക്ക് പുറമെ, സ്ത്രീ കേന്ദ്രീകൃതമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾക്കും ഇത്തവണ പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ട്. 'പേട്രിയറ്റ്' പോലുള്ള വലിയ ആക്ഷൻ സിനിമകൾക്കൊപ്പം തന്നെ സ്വതന്ത്ര സിനിമകൾക്കും തുല്യ പ്രാധാന്യം നൽകുന്നത് ഇതിന്റെ ഭാഗമായാണ്.

Tags:    
News Summary - Patriot is Indian Film Festival Of Los Angeles' opening film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.