ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തുന്ന പള്ളിച്ചട്ടമ്പി വിഷു ദിനത്തിൽ റിലീസിനെത്തും. ഏപ്രില്‍ 10ന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു പള്ളിച്ചട്ടമ്പി. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. പിന്നാലെ റിലീസ് തീയതി മാറ്റുകയായിരുന്നു. ഇപ്പോൾ പ്രതിസന്ധികൾ നീങ്ങി സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഏപ്രില്‍ 15ന് പ്രദർശനത്തിനെത്തും.
1957,58 കാലഘട്ടങ്ങളിലെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാർഷിക ഗ്രാമത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ വലിയ താരനിരയുടെ അകമ്പടിയോടെയാണ് ചിത്രമെത്തുന്നത്. മലയാള സിനിമ കുറച്ച് നാളായി മിസ് ചെയ്യുന്ന, ഗ്രൗണ്ടഡ് ആയ മാസ് ആക്ഷന്‍ ചിത്രമായിരിക്കും പള്ളിച്ചട്ടമ്പിയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വന്‍ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി.
മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, തെലുഗു നടൻ ശിവകുമാർ, കന്നഡ താരം അജയ്, ജോണി ആൻ്റണി, ടി.ജി രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടർ, അലക്‌സ് ഇ കുര്യൻ, വിനോദ് കെടാമംഗലം, ജോസുകുട്ടി, അർജുൻ രാജേഷ്, ആർച്ചിത്, ഗോപകുമാർ അടൂർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ദാദാ സാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങിയ ചിത്രങ്ങൾക്ക് പേരുകേട്ട എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ടിജോ ടോമി, എഡിറ്റർ ശ്രീജിത്ത് സാരംഗും സംഗീത സംവിധായകൻ ജേക്സ് ബിജോയും ആണ്. വേൾഡ് വൈഡ് ഫിലിംസ്, സി ക്യൂബ് ബ്രദേഴ്സ് എന്നിവയുടെ ബാനറുകളിൽ നൗഫൽ, ബ്രിജീഷ്, സിസിസി ബ്രദേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.