നിവിൻ പോളി കറുത്ത ഷർട്ടും മുണ്ടും മടക്കി കുത്തി മലയാളികൾക്കിടയിൽ തരംഗം സൃഷ്ടിച്ച ‘പ്രേമം’ റീ റിലീസിന്. ചിത്രം റിലീസ് ചെയ്ത് പത്ത് വർഷത്തിന് ശേഷമാണ് വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. വാലന്‍റൈന്‍സ് ഡേ സ്പെഷല്‍ റീ റിലീസ് ആയാണ് ചിത്രം കാണികളിലേക്ക് എത്തുന്നത്. ഒരു കാലഘട്ടത്തിലെ യുവാക്കളുടെ ഹരമായിരുന്ന ജോർജും മലർ ടീച്ചറും സെലിനുമെല്ലാം ഒരിക്കൽ കൂടി ബിഗ് സ്ക്രീനിൽ എത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം 2015-ലാണ് ആദ്യമായി തിയറ്ററുകളിൽ എത്തിയത്. അന്ന് കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വലിയ ചലനമുണ്ടാക്കാൻ പ്രേമത്തിന് സാധിച്ചിരുന്നു. മുണ്ടും മടക്കിക്കുത്തി കറുത്ത ഷർട്ടും ധരിച്ചെത്തിയ ജോർജ്ജും, തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്ന മലർ മിസ്സും മലയാളികളുടെ മനസ്സിൽ ഇന്നും മായാതെയുണ്ട്. സായ് പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരുടെ കരിയറിലെ തന്നെ വലിയ ബ്രേക്ക് ആയിരുന്നു ഈ ചിത്രം.
ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, സിജു വിൽസൺ, അനന്ത് നാഗ്, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, അഞ്ജു കുര്യൻ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പി.വി.ആർ ഐനോക്സ് തിയറ്റർ ശൃംഖല വഴിയാണ് ചിത്രത്തിന്റെ ലിമിറ്റഡ് റീ റിലീസ് ഒരുക്കിയിരിക്കുന്നത്. കേരളം ഉൾപ്പെടെ നാല് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ 14 സെന്ററുകളിലാണ് ഫെബ്രുവരി 13 മുതൽ ചിത്രം എത്തുക. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും, തമിഴ്‌നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ, കർണാടകത്തിൽ ബംഗളൂരു, മംഗളൂരു, തെലങ്കാനയിൽ ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.