പുരാണകഥയായ രാമായണത്തെ മുൻനിർത്തി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാമായണ'. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെതന്നെ മുൻനിര താരങ്ങൾ അണിനിരക്കുന്നുണ്ട്. ദീപാവലി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്‍റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി ഡീലിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്നത്.
ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സിനായി നിർമാതാവ് നമിത് മൽഹോത്രക്ക് 700 കോടിയുടെ ഓഫർ ലഭിച്ചെന്നും ഈ ഡീൽ നിർമാതാക്കൾ നിരസിച്ചെന്നുമാണ് പുതിയ റിപ്പോർട്ട്. 1000 കോടിയെങ്കിലും ഒ.ടി.ടി റൈറ്റ്സ് വഴി ലഭിക്കണമെന്നാണ് നമിത് മൽഹോത്ര പറയുന്നത്. 4000 കോടി ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. സിനിമയുടെ മറ്റു റൈറ്റ്സുകൾ വഴി ചിത്രത്തിന്റെ ബജറ്റ് തിരിച്ചുപിടിക്കാൻ ആണ് നിർമാതാക്കളുടെ ഉദ്ദേശം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ ട്രീറ്റ് ആണ് സിനിമ എന്ന സൂചനയാണ് ടീസർ നൽകുന്നത്. രാമനായി രൺബീർ വമ്പൻ ട്രാൻസ്ഫോർമേഷൻ ആണ് നടത്തിയിരിക്കുന്നത്. ടീസറിന്റെ അവസാനം യാഷ് അവതരിപ്പിക്കുന്ന രാവണനെയും കാണിക്കുന്നുണ്ട്. എന്നാൽ ടീസർ പുറത്തുവന്നതിന് പിന്നാലെ സിനിമയുടെ വിഷ്വൽ എഫക്ട്സിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. ടീസറിലെ ചില ഷോട്ടുകൾ എ.ഐ ആണെന്നും 4000 കോടിക്ക് മുകളിൽ ബജറ്റുള്ള ഒരു സിനിമയുടെ വിഷ്വലുകൾ പോലെ തോന്നുന്നില്ല എന്നുമാണ് കമന്റുകൾ.
ചിത്രത്തിൽ രവി ദുബെ ലക്ഷ്മണനായും സായ് പല്ലവി സീതയായും എത്തും. ചിത്രത്തിൽ ഹനുമാനായി എത്തുന്നത് സണ്ണി ഡിയോളാണ്. യാഷ് ആണ് രാവണനായി അഭിനയിക്കുന്നത്. അരുൺ ഗോവിൽ, ഇന്ദിര കൃഷ്ണൻ, ലാറ ദത്ത, ഷീബ ഛദ്ദ, വിവേക് ഒബ്‌റോയ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, തുടങ്ങിയവരോടൊപ്പം അനിൽ കപൂർ, ബോബി ഡിയോൾ, അമിതാഭ് ബച്ചൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.ചിത്രം തിയറ്റർ റിലീസിന് മുമ്പ് ചലച്ചിത്രമേളകളിലാകും ആദ്യം എത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിന്‍റെ കൃത്യമായ റിലീസ് തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല എങ്കിലും രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക എന്ന വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയുടെ രണ്ടാം ഭാഗം ഒരു വർഷത്തിനുശേഷം 2027ൽ പുറത്തുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.