കമൽഹാസൻ- മണിരത്‌നം ടീമിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ്. 38 വർഷത്തിനുശേഷം വീണ്ടും പ്രദർശനത്തിനെത്തുന്ന ‘നായകൻ’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ആയി. ചിത്രം നവംബര്‍ ആറിന് വേൾഡ് വൈഡ് ആയിട്ടാണ് റീ റിലീസ് ചെയ്യുന്നത്. 4k റിമാസ്റ്ററിങ് പതിപ്പ് രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.
കമൽ ഹാസന്റെ 71-ാം ജന്മദിനത്തോടമുബന്ധിച്ചാണ് റീ റിലീസ്. നവംബർ ഏഴിനാണ് താരത്തിന്‍റെ പിറന്നാൾ. ശരണ്യ, നാസർ, ജനഗരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. 1987ൽ പുറത്തിറങ്ങിയ 'നായകൻ' തമിഴ് സിനിമ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി നായകൻ കണക്കാക്കപ്പെടുന്നു. ഇളയരാജ സംഗീതം നൽകിയ ഗാനങ്ങളും സിനിമയുടെ സ്വീകാര്യതക്ക് കാരണമായി.
കമൽ ഹാസന്റെയും മണിരത്നത്തിന്റെയും കൂട്ടുകെട്ട് 'തഗ് ലൈഫ്' എന്ന ചിത്രത്തിലൂടെ തുടർന്നെങ്കിലും ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. എന്നാൽ 'നായകൻ' പോലുള്ള സിനിമകൾ അവരുടെ കൂട്ടുകെട്ടിനെ അവിസ്മരണീയമാക്കുന്നു. കമൽ ഹാസന്റെ ജന്മദിനത്തിൽ 'നായകൻ' വീണ്ടും റിലീസ് ചെയ്യുന്നു എന്നത് ആരാധകർക്ക് ആവേശം നൽകുന്ന വാർത്തയാണ്.
തമിഴിൽ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിൽ മുംബൈയിലെ അധോലോക നായകന്റെ കഥയാണ് മുഖ്യപ്രമേയം. ചിത്രത്തിലൂടെ അക്കൊലത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം കമലിന് ലഭിച്ചു. സാമ്പത്തികമായ വിജയം നേടുക മാത്രമല്ല ഏറെ നീരൂപക പ്രശംസയും ലഭിച്ച ചിത്രത്തിലൂടെ കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി വേലുനായ്‍ക്കര്‍ മാറി.
സുജാത ഫിലിംസ് മുക്ത ഫിലിംസ് എന്നീ ബാനറുകളിൽ മുക്ത വി. രാമസ്വാമി, മുക്ത ശ്രീനിവാസൻ, ജി. വെങ്കിടേശ്വരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം: പി സി ശ്രീരാം, കലാ സംവിധാനം: തോട്ട ധരണി, എഡിറ്റർ: ബി.ലെനിൻ, വി.ടി വിജയൻ, ഡയലോഗ്: ബാലകുമാരൻ, അർത്ഥിത്തരണി, സൗണ്ട് മിക്സ്: എ. എസ് ലക്ഷ്മി നാരായൺ, ത്രിൽസ്: സൂപ്പർ സുബ്ബരായൻ, പ്രമോഷൻ കൺസൾട്ടൻ്റ്: സിനാൻ, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.