സൂര്യയുടെ 47-ാമത് ചിത്രത്തിൽ നെസ്ലനും; പുതിയ സിനിമയുടെ വിശേഷങ്ങളുമായി യുവനടൻ

തമിഴ് സൂപ്പർതാരം സൂര്യയും മലയാളി സംവിധായകൻ ജിത്തു മാധവനും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് യുവനടൻ നെസ്ലൻ. സൂര്യയുടെ കരിയറിലെ 47-ാമത്തെ ചിത്രമായ ഇതിൽ നെസ്ലനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

'പേർളി മാണി ഷോ'യിൽ പങ്കെടുത്തപ്പോഴാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങളെക്കുറിച്ച് നെസ്ലൻ സംസാരിച്ചത്. ഈ സിനിമയുടെ സെറ്റിലേക്ക് മലയാള സിനിമയിൽ നിന്ന് ആളുകൾക്ക് ബസ് പിടിച്ചു പോകേണ്ട അവസ്ഥയാണെന്നും അത്രയധികം മലയാളി കലാകാരന്മാരും അണിയറപ്രവർത്തകരുമാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നും നെസ്ലൻ തമാശയായി പറഞ്ഞു.

നസ്രിയ നായികയായി എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. ക്യാമറക്ക് മുന്നിലും പിന്നിലുമായി മലയാളത്തിലെ പ്രമുഖരുടെ ഒരു വലിയ നിര തന്നെ ഈ സൂര്യ ചിത്രത്തിനായി ഒന്നിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നെസ്ലൻ കേന്ദ്രകഥാപാത്രമായി എത്തുന്ന 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചു. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ഇതുവരെ കാണാത്ത വേറിട്ടൊരു ലുക്കിലാണ് നെസ്ലൻ പ്രത്യക്ഷപ്പെടുന്നത്. വിനീത് മാധവൻ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് ചിത്രം ദൃശ്യാവിഷ്കരിക്കുന്നത്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. രാമു സുനിലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് വിശ്വജിത്ത് ഒടുക്കത്തിൽ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു. നിധിൻ രാജ് അരോളും സംവിധായകനും ചേർന്നാണ് എഡിറ്റിംഗ്. വിഷ്ണു ഗോവിന്ദ് (സൗണ്ട് ഡിസൈൻ), ആശിഖ് എസ് (ആർട്ട്), മാഷർ ഹംസ (കോസ്റ്റ്യൂം), റോണക്സ് സേവ്യർ (മേക്കപ്പ്), സുധർമൻ വള്ളിക്കുന്ന് (പ്രൊഡക്ഷൻ കൺട്രോളർ) തുടങ്ങി മലയാളത്തിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ഈ ചിത്രത്തിന് പിന്നിലും അണിനിരക്കുന്നത്.

Tags:    
News Summary - Naslen joins Suriya's 47th film; young actor shares updates on the new movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.