മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ചിത്രത്തിന്‍റെ എല്ലാ അപ്ഡേറ്റുകളും വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ, നാളെ ദൃശ്യം 3 ചിത്രീകരണം ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ദൃശ്യത്തിന്‍റെ ചിത്രീകരണം തുടങ്ങുന്ന വിവരം താരം പങ്കുവെച്ചത്.
'നാളെയെക്കുറിച്ച് ചിന്തിക്കരുതെന്നാണ് പറയുക. പക്ഷേ, എനിക്ക് അത് ചിന്തിക്കേണ്ടതുണ്ട്. കാരണം നാളെ ദൃശ്യം 3 ആരംഭിക്കുകയാണ്' -മോഹൻലാൽ പറഞ്ഞു. 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അവാർഡാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ അവാർഡ് മുമ്പ് ലഭിതച്ചതൊക്കെ മഹാരഥന്മാർക്കാണ്. അതിന്‍റെ ഭാഗമാകാനായതിന്‍റെ നന്ദി ഈശ്വരനോടും കുടുംബത്തോടും പ്രേക്ഷകരോടും പങ്കുവെക്കുന്നതായും മോഹൻലാൽ പറഞ്ഞു. അവാർഡ് മലയാള സിനിമക്ക് സമർപ്പിക്കുന്നു. 48 വർഷത്തിൽ തന്നോടൊപ്പം പ്രവർത്തിച്ച പലരും ഇപ്പോൾ കൂടെയില്ല, അവരെല്ലാം ചേർന്നതാണ് മോഹൻലാൽ എന്ന നടൻ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് മലയാള സിനിമക്ക് ലഭിച്ചതിലാണ് സന്തോഷമെന്നും മോഹൻലാൽ പറഞ്ഞു.
പുരസ്കാരത്തിന് അർഹനായ നടന് അഭിനന്ദനവുമായി മമ്മൂട്ടി അടക്കമുള്ളവർ എത്തിയിരുന്നു. അർഹിച്ച ബഹുമതിയാണ് മോഹൻലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നുവെന്നുമാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ‘പതിറ്റാണ്ടുകളായി അത്ഭുതകരമായ സിനിമ യാത്ര ആരംഭിച്ച സഹപ്രവർത്തകനും സഹോദരനും കലാകാരനുമാണ് ലാൽ. ഫാൽകെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയെ ശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരനുള്ളതാണ്. നിങ്ങളെ ഓർത്ത് വളരെ സന്തോഷവും അഭിമാനവുമുണ്ട് ലാൽ... ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്’ - മമ്മൂട്ടി കുറിച്ചു.
2023ലെ പുരസ്കാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23ന് നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽവെച്ച് പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും. ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽകെയുടെ 100ാം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്കാരം കേന്ദ്ര സർക്കാർ നൽകി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.