ജഫർ ജാക്സൺ
പോപ്പ് ഗായകൻ മൈക്കിൾ ജാക്സന്റെ ജീവിതം പറയുന്ന 'മൈക്കിൾ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അദ്ദേഹത്തിനെതിരെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണങ്ങളെ കുറിച്ച് കൂടുതൽ ആഴത്തിൽ ചർച്ച ചെയ്തേക്കുമെന്ന് അദ്ദേഹത്തിന്റെ അനന്തരവനും ചിത്രത്തിൽ നായകനുമായ ജാഫർ ജാക്സൺ വ്യക്തമാക്കുന്നു. ലോകമെമ്പാടുമായി 1 ബില്യൺ ഡോളറിലധികം കലക്ഷൻ നേടി വാണിജ്യപരമായി വലിയ വിജയം കൈവരിച്ച ഈ ചിത്രം, മൈക്കിൾ ജാക്സന്റെ കരിയറിലെ ഏറ്റവും വലിയ വിവാദത്തെ ഒഴിവാക്കിയതിന് വിമർശനങ്ങൾ നേരിട്ടിരുന്നു.
'പീപ്പിൾ' മാധ്യമത്തിന് നൽകിയ പുതിയ അഭിമുഖത്തിലാണ് ജഫർ ഇക്കാര്യം വ്യക്തമാക്കിയത്. മൈക്കിൾ ജാക്സന്റെ പിൽക്കാല ജീവിതത്തിലെ ഏതെല്ലാം കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കാൻ തനിക്ക് അധികാരമില്ലെങ്കിലും, തന്റെ അമ്മാവന്റെ ശബ്ദം കേൾക്കാൻ ഈ ചിത്രം വഴിയൊരുക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
‘രണ്ടാം ഭാഗം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ നിന്നുള്ള കൂടുതൽ ഉൾക്കാഴ്ച നൽകുമെന്ന് ഞാൻ കരുതുന്നു, കാരണം ആത്യന്തികമായി ഈ ആരോപണങ്ങൾ എപ്പോഴും മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ളതാണ്’ എന്ന് ജാഫർ പറയുന്നു. ഇത് മറ്റൊരാളുടെ കഥയാണെന്നും, മറ്റൊരാളുടെ ആശയമാണെന്നും, ഇത് പ്രധാനമായും ഒരു അജണ്ടയാൽ നയിക്കപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൈക്കിളിന്‍റെ ശബ്ദം കേൾക്കാൻ കഴിയാതെ പോയതാണ് കുടുംബമെന്ന നിലയിൽ തങ്ങൾ നേരിട്ട യഥാർത്ഥ പ്രശ്നമെന്നും, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ അവസാന വർഷങ്ങളിൽ ഇത് വളരെ പ്രധാനമാണെന്നും ജാഫർ വ്യക്തമാക്കി. ആദ്യ സിനിമ മൈക്കിളിന്‍റെ സ്വഭാവവും വ്യക്തിത്വവും സ്ഥാപിക്കുന്നതിനായി അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
1960കളുടെ അവസാനം മോടൗൺ റെക്കോർഡ്സിലൂടെയുള്ള ജാക്സൺ കുടുംബത്തിന്റെ വളർച്ചയും, മൈക്കിളിന്‍റെ സോളോ കരിയർ വിജയവും, 1980കളുടെ അവസാനം പുറത്തിറങ്ങിയ 'ബാഡ്' ആൽബവുമാണ് ജോൺ ലോഗൻ എഴുതിയ ഈ ബയോപിക് പിന്തുടർന്നത്.
ആന്റണി ഫുക്വ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ യഥാർത്ഥ പതിപ്പിൽ ആരോപണങ്ങളെക്കുറിച്ചുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും, ആരോപണങ്ങൾ ഉയർന്നുവരുന്നതിന് തൊട്ടുമുമ്പുള്ള 1988ൽ കഥ അവസാനിപ്പിക്കുന്നതിനായി ചിത്രം പിന്നീട് റീ-എഡിറ്റ് ചെയ്യുകയും റീ-ഷൂട്ട് ചെയ്യുകയും ചെയ്യുകയായിരുന്നു.
2009ൽ 50-ാം വയസ്സിൽ അന്തരിച്ച മൈക്കിൾ ജാക്സൺ, 1990കൾ മുതൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണങ്ങളെ നേരിട്ടിരുന്നു. നിരവധി കുട്ടികളാണ് അദ്ദേഹത്തിനെതിരെ അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിച്ചുവെന്നും വർഷങ്ങളോളം ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ മുഴുവൻ മൈക്കിൾ നിഷേധിക്കുകയും, അന്വേഷണങ്ങളിലോ കേസുകളിലോ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടില്ല.
മൈക്കിൾ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് അണിയറപ്രവർത്തകർ. ആദ്യ ചിത്രത്തിൽ മൈക്കിളിന്‍റെ വക്കീൽ-മാനേജരായ ജോൺ ബ്രാങ്കയായി അഭിനയിച്ച നടൻ മൈൽസ് ടെല്ലർ മെയ് മാസത്തിൽ തന്നെ ഇതിന്റെ തുടർച്ചയായ ചിത്രീകരണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ വർഷാവസാനത്തോടെയോ അടുത്ത വർഷത്തിന്റെ തുടക്കത്തിലോ രണ്ടാം ഭാഗത്തിന്റെ നിർമാണം ആരംഭിക്കാൻ സ്റ്റുഡിയോ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.