ബോളിവുഡിന്റെ ഇതിഹാസ താരമായി മാറുന്നതിന് മുമ്പ് താൻ നേരിട്ട കടുത്ത അവഗണനകളും പരിഹാസങ്ങളും തുറന്നുപറഞ്ഞ് അമിതാഭ് ബച്ചൻ. ഉയരക്കൂടുതലിന്റെ പേരിലും, അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞും സിനിമാ സെറ്റിൽ നിന്ന് തന്നോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഓർത്തെടുത്തു.
'കോൻ ബനേഗാ ക്രോർപതി'യുടെ പ്രത്യേക എപ്പിസോഡിൽ അതിഥികളായെത്തിയ കായിക താരങ്ങളോട് സംസാരിക്കവെയാണ് ബിഗ് ബി തന്റെ സിനിമാജീവിതത്തിലെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ചത്. കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളായ ലവ്‌ലിന ബോർഗോഹെയ്ൻ, ഝണ്ഡു കുമാർ, ഷർമിള ധൻകർ, അസ്മിത ഡേ എന്നിവരായിരുന്നു വേദിയിലുണ്ടായിരുന്നത്. പരിശീലനത്തിനിടെ കായികതാരങ്ങൾക്ക് കോച്ചുമാരിൽ നിന്ന് വഴക്ക് കേൾക്കേണ്ടി വരാറുള്ളത് പോലെ സിനിമാ സെറ്റുകളിൽ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന അസ്മിത ഡേയുടെ ചോദ്യത്തിനാണ് ബച്ചൻ മറുപടി നൽകിയത്.
കരിയറിന്റെ തുടക്കത്തിൽ തനിക്ക് നിരന്തരം വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'അഭിനയിക്കാൻ അറിയില്ല, പൊക്കക്കൂടുതലുണ്ട്, വീട്ടിലേക്ക് പൊയ്‌ക്കോളൂ എന്ന് വരെ പലരും മുഖത്തുനോക്കി പറഞ്ഞു. പിന്നീട് അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും ഡയലോഗ് അവതരണത്തിന്റെ പേരിൽ വഴക്ക് കേട്ടു. പലവട്ടം തിരുത്തലുകൾ വരുത്തേണ്ടി വന്നു. അങ്ങനെ പതുക്കെയാണ് കാര്യങ്ങൾ മെച്ചപ്പെടുത്തിയത്,' ബച്ചൻ വ്യക്തമാക്കി.
ഷൂട്ടിങ്ങിന് വൈകിയെത്തിയതിനെ തുടർന്ന് സംവിധായകനിൽനിന്ന് നേരിടേണ്ടി വന്ന മോശം അനുഭവവും അദ്ദേഹം പങ്കുവെച്ചു. അന്ന് സ്വന്തമായി കാറില്ലാതിരുന്നതിനാൽ മറ്റൊരാളുടെ കാറിലായിരുന്നു സെറ്റിലെത്തിയത്. എന്നാൽ താൻ എത്തിയപ്പോഴേക്കും ഷൂട്ടിങ് പാക്കപ്പായി എന്ന് പറഞ്ഞ് സംവിധായകൻ സെറ്റിൽ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും ബിഗ് ബി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.