അമേരിക്കയിലെ യൂനിവേഴ്സിറ്റിയിൽ ഫീസടച്ചിട്ട് രണ്ട് മാസമായെന്ന് ബോളിവുഡ് നടി കരീഷ്മ കപൂറിന്റെ മകൾ സമൈറ. സഞ്ജയ് കപൂറിന്റെ സ്വത്ത് തർക്കത്തിൽ കേസ് നടക്കുന്നതിനിടെയാണ് സമൈറ ഡൽഹി ഹൈകോടതിയെ സമീപിച്ചത്. എന്നാൽ ഇത്തരം നാടകങ്ങൾ കോടതിക്ക് മുന്നിൽ കൊണ്ട് വരരുതെന്ന് ജസ്റ്റിസ് ജ്യോതി സിങ് ഇരു കക്ഷികൾക്കും മുന്നറിയിപ്പ് നൽകി. ഇത്തരം വിഷയങ്ങൾ കോടതിക്ക് പുറത്തു നിന്ന് തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
സഞ്ജയുടെ വിവാഹ ഉത്തരവ് പ്രകാരം മക്കളുടെ വിദ്യാഭ്യാസമുൾപ്പെടയുള്ള ചെലവുകൾ നിർവഹിക്കേണ്ടത് സഞ്ജയ് ആണ്. എന്നാൽ അമേരിക്കയിൽ പഠിക്കുന്ന സമൈറയുടെ യൂനിവേഴ്സിറ്റിയിൽ രണ്ട് മാസമായി ഫീസ് അടച്ചിട്ടില്ലെന്ന് കുട്ടികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മഹേഷ് ജെത്മലാനി പറഞ്ഞു.
അതേസമയം കുട്ടികളുടെ വാദം കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണെന്ന് പ്രിയക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് നായർ വാദിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളുൾപ്പെടെ എല്ലാം പ്രിയ കൃത്യമായി നൽകാറുണ്ടെന്നും പുതിയ ആരോപണങ്ങൾ മാധ്യമശ്രദ്ധ നേടുന്നതിന് വേണ്ടിയാണെന്നും പ്രിയ കപൂറിന് വേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് നായർ ആരോപിച്ചു.
മരണപ്പെട്ട സഞ്ജയുടെ വിൽപത്ര പ്രകാരം, സഞ്ജയ് കപൂറിന്റെ മുഴുവൻ സ്വത്തുക്കളും ഭാര്യയായ പ്രിയ സച്ച്ദേവ് കപൂറിനാണ് ലഭിക്കുക. ഈ വിൽപത്രത്തെ ചോദ്യം ചെയ്താണ് സമൈറയും സഹോദരൻ കിയാനും കോടതിയെ സമീപിച്ചിരിക്കുന്നത്. കൂടാതെ, മരണപ്പെട്ട സഞ്ജയുടെ സ്വത്തുക്കൾ വിൽക്കുന്നതിൽ നിന്ന് പ്രിയയെ തടയണമെന്നാവശ്യപ്പെട്ട് കപൂർ സഹോദരങ്ങൾ സമർപ്പിച്ച ഇടക്കാല ഉത്തരവും കോടതിയുടെ പരിഗണനയിലാണ്. അടുത്ത ആഴ്ച ഇതിനെക്കുറിച്ചുള്ള വാദങ്ങൾ കേൾക്കും. അതോടൊപ്പം സഞ്ജയ് കപൂറിന്റെ സ്വത്തുക്കളുടെ വിശദമായ വിവരങ്ങൾ സമർപ്പിക്കാനും പ്രിയയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2025 ജൂൺ 12ന് യു.കെയിലെ വിൻഡ്‌സറിൽ പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലമാണ് സഞ്ജയ് കപൂർ അന്തരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.