മമ്മൂട്ടി വീണ്ടും ബിഗ് സ്ക്രീനിലേക്ക്; 'കളങ്കാവൽ' റിലീസ് തീയതി പ്രഖ്യാപിച്ചു

ചെറിയ ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയ താരം മമ്മൂട്ടി വീണ്ടും സിനിമ ചിത്രീകരണത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോൾ ലണ്ടനിൽ തന്റെ സ്പൈ ആക്ഷൻ ചിത്രമായ പാട്രിയറ്റിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ആരാധകർ കാത്തിരുന്ന നടന്‍റെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവും ഉടൻ ഉണ്ടാകും.

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ നവംബർ 27ന് തിയറ്ററിൽ എത്തും. ചിത്രത്തിന്‍റെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. പിന്നാലെയാണ് മമ്മൂട്ടി ഉൾപ്പെടെയുള്ളവർ റിലീസ് തീയതി പ്രഖ്യാപിച്ച് പോസ്റ്ററുകൾ പങ്കുവെച്ചത്.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്‍റെ സെൻസറിങ് പൂർത്തിയായ വിവരം മമ്മൂട്ടിയും വിനായകനും സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഒരു ഗംഭീര വില്ലൻ വേഷത്തിലാണ് താരം എത്തുക എന്ന നിഗമനത്തിലാണ് ടീസർ കണ്ട പ്രേക്ഷകർ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ നായകനായെത്തിയ കുറുപ്പിന്‍റെ കഥ ഒരുക്കിയതും ജിതിൻ.കെ.ജോസാണ്.

യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം.

സിനിമയിൽ സ്റ്റാൻലി ദാസെന്ന സീരിയൽ കില്ലറുടെ വേഷമാണ് മമ്മൂട്ടി ചെയ്യുന്നത്. വിനായകൻ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുന്നത്. ജിബിൻ ഗോപിനാഥും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്, സെക്കന്‍റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നാഗർകോവിലായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. കളങ്കാവലിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. 

Tags:    
News Summary - Kalamkaval Release Date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.