കൊച്ചി: ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യങ്ങളടക്കം വെട്ടി മാറ്റാൻ നിർദേശിച്ച് സെൻസർ ബോർഡ് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ‘ഹാൽ’ സിനിമ അണിയറ പ്രവർത്തകർ നൽകിയ ഹരജിയിൽ ഹൈകോടതി വെള്ളിയാഴ്ച വാദം കേൾക്കും. നിർണായക ദൃശ്യങ്ങളും സംഭാഷണങ്ങളും നീക്കുന്നത് സിനിമയെ ബാധിക്കുമെന്നതടക്കം ചൂണ്ടിക്കാട്ടി നിർമാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീഖ് എന്നിവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ പരിഗണനയിലുള്ളത്. വിശദീകരണം സമർപ്പിക്കാൻ കേന്ദ്ര സർക്കാറും സെൻസർ ബോർഡും സമയം തേടിയതിനെ തുടർന്ന് ഹരജി മാറ്റിയ കോടതി, ഇത്തരം ഒട്ടേറെ പരാതികൾ എത്തുന്നുണ്ടല്ലോയെന്ന് വാക്കാൽ പറയുകയും ചെയ്തു.
നവാഗതനായ വീര സംവിധാനം ചെയ്യുന്ന സിനിമയാണ് ഹാൽ. വിചിത്രമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. പത്തിലേറെ മാറ്റങ്ങൾ ആണ് ഹാൽ സിനിമക്ക് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില സംഭാഷണങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉള്‍പ്പെടെ 15 രംഗങ്ങളും നീക്കം ചെയ്യണം. എന്നാൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് പറഞ്ഞത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും നീക്കം ചെയ്യാന്‍ സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയിൽ നായിക ഒരു റാപ്പ് സോങ്ങിന് പർദ്ദയിട്ട് ഡാൻസ് കളിക്കുന്നുണ്ട്. ആ പർദ്ദ ഉള്ള സീൻ കട്ട് ചെയ്യണം എന്നും നിർദേശമുണ്ട്.
ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബക്കർ, റിയാസ് നർമകല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകൻ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.