'ഇത്തവണ ആരാണ് തന്നെ പിന്തുടരുന്നതെന്ന് ജോർജുകുട്ടിക്ക് അറിയില്ല!'; ദൃശ്യം 3-യെക്കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ട് ജീത്തു ജോസഫ്

സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3'-ന്റെ ട്രെയിലർ കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുറത്തിറക്കിയിരുന്നു. സംവിധായകൻ ജീത്തു ജോസഫും മോഹൻലാലും ചടങ്ങിൽ പങ്കെടുത്തു. ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് മൂന്നാം ഭാഗത്തിൽ ഉള്ളതെന്ന് ജീത്തു ജോസഫ് വെളിപ്പെടുത്തി. ജോർജുകുട്ടിയെ വേട്ടയാടുന്ന പുതിയ ഭയത്തെക്കുറിച്ചും ഭൂതകാലത്തിന്റെ നിഴലുകളെക്കുറിച്ചും ട്രെയിലർ സൂചന നൽകുന്നുണ്ട്.

ആദ്യ രണ്ട് ഭാഗങ്ങളിലും തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ജോർജുകുട്ടി നടത്തുന്ന ശ്രമങ്ങളാണ് നാം കണ്ടത്. എന്നാൽ മൂന്നാം ഭാഗത്തിൽ കാര്യങ്ങൾ അല്പം കൂടി സങ്കീർണ്ണമാണ്. ആദ്യ ഭാഗങ്ങളിൽ പൊലീസും വരുണിന്റെ കുടുംബവുമാണ് തന്‍റെ പിന്നാലെയുള്ളതെന്ന് ജോർജുകുട്ടിക്ക് അറിയാമായിരുന്നു. എന്നാൽ ഇത്തവണ ആരാണ് തന്നെ പിന്തുടരുന്നതെന്ന് ജോർജുകുട്ടിക്ക് അറിയില്ലെന്ന് ജീത്തു ജോസഫ് പറഞ്ഞു. കാണികളെ ഞെട്ടിക്കുന്ന പല മുഹൂർത്തങ്ങളും ചിത്രത്തിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു.

ചടങ്ങിൽ സംസാരിക്കവെ മോഹൻലാൽ ആരാധകർക്കായി മറ്റൊരു സർപ്രൈസ് കൂടി നൽകി. ജോർജുകുട്ടിയെ രക്ഷിക്കാൻ താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇപ്പോഴും രക്ഷപെട്ടിട്ടില്ലെന്നും, അതിനാൽ 'ദൃശ്യം 4' പ്രതീക്ഷിക്കാമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. എന്നാൽ ഇത് വെറുമൊരു തമാശയല്ലെന്നും, മൂന്നാം ഭാഗം കണ്ട ശേഷം ദൃശ്യം 4 അല്ലെങ്കിൽ 5 വേണമോ എന്ന് പ്രേക്ഷകർക്ക് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു. നിർമാതാവ് ആന്റണി പെരുമ്പാവൂർ നാലാം ഭാഗത്തിന് മുൻപേ അഞ്ചാം ഭാഗം പ്ലാൻ ചെയ്തിട്ടുണ്ടെന്നും ലാലേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി ഒട്ടനവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ദൃശ്യം പരമ്പര ലോകമെമ്പാടും വലിയ തരംഗമാണ് സൃഷ്ടിച്ചത്. മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ തുടങ്ങിയവർ മൂന്നാം ഭാഗത്തിലും തങ്ങളുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കുന്നുണ്ട്. ചിത്രം മെയ് 21-ന് തിയറ്ററുകളിൽ എത്തും. ഇത്തവണയും ജോർജുകുട്ടി നിയമത്തിന് മുന്നിൽ നിന്ന് രക്ഷപെടുമോ അതോ പിടിയിലാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Tags:    
News Summary - Georjukutty doesn't know who is following him this time, Jeethu Joseph reveals clues about Drishyam 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.