പത്തനംതിട്ട: മകരവിളക്ക് ദിവസം പമ്പയിലും സന്നിധാനത്തും അനുമതിയില്ലാതെ സിനിമ ചിത്രീകരിച്ചെന്ന പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു. പ്ലാപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്. അബദ്ധം പറ്റിയെന്നും പിഴയടക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് ചിത്രീകരണം നടത്തിയത്. വിശദ പരിശോധനക്കായി ചിത്രീകരണത്തിനുപയോഗിച്ച കാമറയും അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാൻ വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
സന്നിധാനത്ത് സിനിമ ചിത്രീകരണത്തിന് അനുരാജ് മനോഹർ അനുമതി തേടിയിരുന്നെങ്കിലും ഹൈകോടതി വിലക്കും തിരക്കും ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിഷേധിച്ചിരുന്നു.
ചിത്രീകരണം സന്നിധാനത്തല്ലെന്നും പമ്പ ഹിൽടോപ്പിലാണെന്നുമായിരുന്നു സംവിധായകൻ ആദ്യം പറഞ്ഞത്. അനുമതിയില്ലാതെ പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിൽ പ്രവേശിച്ചതിനും ചിത്രീകരണം നടത്തിയതിനും അനുരാജിനെതിരെ കേസുണ്ട്. പൊലീസ് ഉദ്യോഗസ്ഥൻ നിർദേശിച്ച പ്രകാരമാണ് പമ്പയിൽ സിനിമ ചിത്രീകരിച്ചതെന്നും അദ്ദേഹം അറിയിച്ചിരുന്നു. ‘ഇഷ്ക്’, ‘നരിവേട്ട’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനുരാജ് മനോഹറിന്‍റെ പുതിയ സിനിമയുടെ ചിത്രീകരണമാണ് പമ്പയിലും പരിസരത്തുമായി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.