മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് നടൻ ജഗദീഷും നടി ശ്വേത മേനോനും. ഇതുവരെ അഞ്ചോളം പത്രികകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമായി ലഭിച്ചു എന്നാണ് വിവരം. നടൻ രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ജയൻ ചേർത്തല വെസ് പ്രസിഡന്റ് സ്ഥാനത്തേക്കും അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുമെന്നാണ് സൂചന.
100ൽ അധികം അഭിനേതാക്കൾ നാമനിര്‍ദേശ പത്രിക വാങ്ങിയെന്നാണ് വിവരം. എത്രപേർ മത്സര രംഗത്തുണ്ടെന്ന് വ്യക്തമായിട്ടില്ല. നാളെ അന്തിമ സ്ഥാനാർഥി പട്ടിക പുറത്തു വരും. ആഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്‍റ് സ്ഥാനത്ത് തുടരില്ലെന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നായിരുന്നു മോഹൻലാലിന്‍റെ നിലപാട്.
ഭാരവാഹിയായി തുടരാൻ താൽപര്യമില്ലെന്ന് ട്രഷറർ ഉണ്ണി മുകുന്ദൻ ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ സ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കേണ്ടതുണ്ട്. പ്രസിഡന്‍റായി മോഹൻലാൽ തുടരണമെന്ന് മേയ് 31ന് നടന്ന അഡ്ഹോക് കമ്മിറ്റിയുടെ അവസാന യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ചില താരങ്ങൾക്കെതിരെ നടിമാർ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം ആഗസ്റ്റ് 27നാണ് മോഹൻലാൽ പ്രസിഡന്‍റായ ഭരണസമിതി കൂട്ടരാജി സമർപ്പിച്ചത്. വിഷയത്തിൽ സംഘടനയിൽ ഭിന്നത ഉടലെടുക്കുകയും ആരോപണവിധേയരായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന് ഒരുവിഭാഗം വനിത അംഗങ്ങൾ ആവശ്യപ്പെടുകയും ചെയ്തതാണ് രാജിയിലേക്ക് നയിച്ചത്. നിയമോപദേശം അടക്കം കാര്യങ്ങൾ പരിഗണിച്ചാണ് രാജി എന്നായിരുന്നു അന്ന് മോഹൻലാലിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.