എല്ലാ വർഷവും ദീപാവലിയോട് അനുബന്ധിച്ച് സിനിമകൾ റിലീസ് ചെയ്യാറുണ്ട്. ഇത്തവണ ദീപാവലിയോട് അനുബന്ധിച്ച് പുറത്തിറങ്ങിയ മിക്ക സിനിമകൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ദീപാവലിക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഡ്യൂഡ്, ബൈസൺ കാലമാടൻ എന്നിവ പുറത്തിറങ്ങിയത്. ഇരു ചിത്രങ്ങളും ഒക്ടോബർ 17ന് തിയറ്ററിൽ എത്തി.
ഡ്യൂഡ് രണ്ട് ദിനം കൊണ്ട് 45 കോടി വേൾഡ് വൈഡ് കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സിനിമയായി 'ഡ്യൂഡ്' മാറി. പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിൽ മമിത ബൈജുവും ശരത്കുമാറും പ്രധാന വേഷത്തിൽ എത്തുന്നു. സാക്നിൽക് വെബ്‌സൈറ്റിന്റെ കണക്കുകൾ പ്രകാരം, ഡ്യൂഡ് പത്താം ദിവസം വിവിധ ഭാഷകളിലായി 3.25 കോടി രൂപ നേടി. ഇതോടെ ഇന്ത്യയിലെ മൊത്തം കലക്ഷൻ 64.90 കോടി രൂപയായി.
കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയൊരു ടോട്ടൽ പാക്കേജ് ആയി ആണ് 'ഡ്യൂഡ്' എത്തിയത്. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തിൽ ഏവരുടേയും ഇഷ്ടം നേടി.
അതേസമയം, ധ്രുവ് വിക്രം നായകനായ മാരി സെൽവരാജ് ചിത്രമാണ് ബൈസൺ. ആദ്യ ആഴ്ചത്തെ മൊത്തം കലക്ഷൻ 34 കോടിയായിരുന്നു എന്നാണ് കണക്കുകൾ. സാക്നിൽക് വെബ്‌സൈറ്റിൽ നിന്നുള്ള കണക്കുകൾ പ്രകാരം ചിത്രം പത്താം ദിവസം ഭാഷകളിലായി 3.25 കോടി രൂപ കലക്ഷൻ നേടി. ഇത് ഇന്ത്യയിലെ മൊത്തം വരുമാനം 49.85 കോടി രൂപയാക്കി.
കബഡിയെ ആസ്പദമാക്കിയുള്ള സ്പോർട്സ് ഡ്രാമയാണ് ബൈസൺ. പാ രഞ്ജിത്ത്, അദിതി ആനന്ദ്, സമീർ നായർ, ദീപക് സെഗൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനുപമ പരമേശ്വരൻ, ലാൽ, അമീർ, പശുപതി, രജിഷ വിജയൻ കലൈയരശൻ, ഹരി കൃഷ്ണൻ അൻബുദുരൈ, അഴകം പെരുമാൾ, മദൻ ദക്ഷിണാമൂർത്തി എന്നിവരും ബൈസണിൽ അഭിനയിക്കുന്നുണ്ട്. ഏഴിൽ അരസു കെ. ഛായാഗ്രാഹണവും ശക്തി തിരു എഡിറ്റിങ്ങും കുമാർ ഗംഗപ്പൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലിപ് സുബ്ബരായനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.