ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ
കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസക്കും എതിരെ നടപടി. ഇരുവരെയും ഡയറക്ടേഴ്‌സ് യൂനിയന്‍ സസ്‌പെന്‍ഡ് ചെയ്തു. ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടേഴ്‌സ് യൂനിയന് ഫെഫ്ക നിര്‍ദേശം നല്‍കിയിരുന്നു. ഫെഫ്കയുടെ നടപടിക്ക് നിര്‍മാതാക്കളുടെ സംഘടനയും പിന്തുണ അറിയിച്ചിട്ടുണ്ട്.
കേസ് ഗൗരവമായി കാണുന്നുവെന്നും നടപടി സ്വീകരിക്കുന്നതിൽ വലിപ്പച്ചെറുപ്പമില്ലെന്നുമാണ് ഫെഫ്കയുടെ നിലപാട്. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. കേസിൽ ഛായാഗ്രഹകൻ സമീർ താഹിറിനെയും എക്സൈസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. സമീർ താഹിറിന്‍റെ ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്.
ഇന്ന് പുലർച്ചെയാണ് ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 1.6 ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. ചെറിയ അളവ് കഞ്ചാവാണ് പിടികൂടിയതെന്നതിനാൽ മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ പുലർച്ചെ രണ്ട് മണിയോടെയാണ് പരിശോധന നടന്നത്. ഇവർക്ക് കഞ്ചാവെത്തിച്ച ആളിനെ എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയയെന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. വൻ വിജയമായ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്. തമാശ, ഭീമന്റെ വഴി എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചയിതാവ് കൂടിയാണ് അഷ്റഫ് ഹംസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.