ബോബി ഡിയോൾ ധർമേന്ദ്രയോടൊപ്പം
ബോളിവുഡ് താരം ബോബി ഡിയോളിന്റെ സിനിമാ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത 'അനിമൽ' എന്ന ചിത്രം. ചിത്രത്തിൽ അബ്രാർ ഹഖ് എന്ന വില്ലൻ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തിയറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ച ഈ വില്ലൻ വേഷത്തെക്കുറിച്ച് തന്റെ അന്തരിച്ച പിതാവും ഇതിഹാസ താരവുമായ ധർമേന്ദ്രയുടെ പ്രതികരണം എന്തായിരുന്നുവെന്ന് ബോബി ഡിയോൾ അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. തന്റെ മകൻ ഒരു നെഗറ്റീവ് കഥാപാത്രം ചെയ്യുന്നതിനോട് ധർമേന്ദ്രക്ക് പൂർണ്ണമായി യോജിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ബോബി പറയുന്നു.
ഒരു കായിക മത്സരത്തിനിടെ വളരെ ഗൗരവത്തോടെ ഇരിക്കുന്ന ബോബിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് കണ്ടാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ബോബിയെ ഈ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഫോണിലൂടെ സന്ദീപ് പറഞ്ഞത്, "നിങ്ങളുടെ ആ ചിത്രത്തിലെ ഭാവം എനിക്ക് വളരെ ഇഷ്ടപ്പെട്ടു, എന്റെ സിനിമയിൽ എനിക്ക് ഈ ലുക്ക് വേണം" എന്നായിരുന്നു. അങ്ങനെയാണ് രൺബീർ കപൂർ നായകനായ ചിത്രത്തിലേക്ക് ബോബി എത്തുന്നത്.
സിനിമ റിലീസ് ചെയ്ത സമയത്ത് അച്ഛൻ ധർമേന്ദ്ര ചോദിച്ച ചോദ്യത്തെക്കുറിച്ച് ബോബി ഓർക്കുന്നു, "സിനിമ കണ്ടതിന് ശേഷം പപ്പ എന്നോട് ചോദിച്ചു, 'നീ ഇതിൽ വില്ലനാണോ?'എന്ന്. ഞാൻ പറഞ്ഞു, 'അതെ പപ്പാ, പക്ഷേ അതൊരു നല്ല വേഷമാണ്'." സിനിമയിൽ വളരെ കുറച്ചു സമയം മാത്രമാണ് ബോബി സ്ക്രീനിൽ വരുന്നത് എങ്കിലും പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. രൺബീർ കപൂർ, അനിൽ കപൂർ, രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'അനിമൽ' ലോകമെമ്പാടുനിന്നുമായി 900 കോടിയിലധികം രൂപയാണ് കലക്ട് ചെയ്തത്.
'അനിമൽ' സിനിമയുടെ വൻ വിജയത്തിന് ശേഷം ബോബി ഡിയോളിനെ തേടി നിരവധി വലിയ അവസരങ്ങളാണ് എത്തിയത്. 'കംഗുവ', 'ഡാകു മഹാരാജ്', 'ഹരി ഹര വീര മല്ലു' തുടങ്ങിയ വമ്പൻ പാൻ-ഇന്ത്യൻ ചിത്രങ്ങളിൽ അദ്ദേഹം വില്ലനായി വേഷമിട്ടു. കൂടാതെ ആര്യൻ ഖാൻ സംവിധാനം ചെയ്ത വെബ് സീരീസിലും അദ്ദേഹം പ്രധാന വേഷം കൈകാര്യം ചെയ്തു. അനുരാഗ് കശ്യപിന്റെ 'ബന്ദർ', ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തുന്ന വൈ.ആർ.എഫ്, സ്പൈ യൂണിവേഴ്സ് ചിത്രം 'ആൽഫ', വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' എന്നിവയാണ് ബോബിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന പ്രോജക്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.