ബാലൻ
ചിദംബരം സംവിധാനം ചെയ്ത് ജീത്തു മാധവൻ തിരക്കഥയെഴുതിയ 'ബാലൻ: ദി ബോയ്' എന്ന ചിത്രം നിരൂപക ശ്രദ്ധ നേടുന്നു. ഓരോ പുതിയ സ്ഥലത്തേക്ക് മാറുമ്പോഴും തന്റെയും മകന്റെയും ഐഡന്റിറ്റിയും ഭൂതകാലവും മാറ്റിമറിക്കുന്ന ഒരമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. കേവലം ഒരു ത്രില്ലർ എന്നതിലുപരി, മകനെ സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാറായ ഒരമ്മയുടെ വൈകാരിക യാത്രയായാണ് ചിത്രം വികസിക്കുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫർസാനയും ബാലതാരമായ അധിശേഷനും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ട്രോമയും ഭയവും പേറുന്ന അമ്മയായി ഫർസാന തിളങ്ങുമ്പോൾ, ലോകത്തെ തിരിച്ചറിയാൻ ശ്രമിക്കുന്ന ഒരു കുട്ടിയുടെ സ്വാഭാവികത അധിശേഷൻ മനോഹരമായി ആവിഷ്കരിച്ചു. പ്രേക്ഷകരെ കയ്യിലെടുക്കാൻ ശ്രമിക്കാത്ത, വളരെ റിയലിസ്റ്റിക് ആയ അഭിനയമാണ് അധിശേഷന്റേത് എന്നാണ് ആദ്യദിനത്തിലെ പ്രേക്ഷക പ്രതികരണം.
റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിലെ മികച്ച പ്രതികരണം ചിത്രത്തിന്റെ ആകെ കലക്ഷനെ പോസിറ്റീവായി ബാധിച്ചിട്ടുണ്ട്. സാൽസനിക് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെ ഗ്രോസ് കലക്ഷൻ 2.11 കോടി രൂപയാണ്. ഇന്ത്യയിലെ ആകെ നെറ്റ് കലക്ഷൻ1.82 കോടി രൂപയാണ്. ചിത്രത്തിന്റെ ഫൈനൽ കലക്ഷൻ കണക്കുകൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. വരും ദിവസങ്ങളിൽ കലക്ഷനിൽ കൂടുതൽ വർധനവുണ്ടാകുമെന്നാണ് വിതരണക്കാരുടെ പ്രതീക്ഷ.
അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധവും, അതിജീവനത്തിന്റെ കഥയും പറയുന്ന ചിത്രം കുടുംബപ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. ആദ്യദിനങ്ങളിൽ ലഭിച്ച പോസിറ്റീവായ മൗത്ത് പബ്ലിസിറ്റി തിയറ്ററുകളിലെ തിരക്ക് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.
റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിൽ 'മഞ്ഞുമ്മൽ ബോയ്സി'ന് ശേഷം ചിദംബരം ഒരുക്കുന്ന മറ്റൊരു ഹിറ്റായി ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. വരും ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടി വരുന്നതിനാൽ കലക്ഷനിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.