വിജയ്

സിനിമ റിലീസ് നീളുന്നു; സെൻസർ വിവാദത്തിൽ ജനനായകനെ രക്ഷിക്കാൻ മുഖ്യമന്ത്രി വിജയ്ക്ക് കഴിയുമോ?

വിജയ് യുടെ പുതിയ ചിത്രം 'ജനനായകൻ' റിലീസ് ചെയ്യാൻ കഴിയാത്തതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നടൻ തന്നെ നേരിട്ട് രംഗത്ത്. സെൻസർ ബോർഡ് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് ചിത്രം റിലീസ് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ, വിതരണക്കാർക്കുണ്ടായ നഷ്ടം സ്വന്തം കൈയിൽ നിന്ന് നൽകാൻ വിജയ് തയാറായതായാണ് റിപ്പോർട്ടുകൾ.

ഏകദേശം 500 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രമാണ് 'ജനനായകൻ'. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം സെൻസർ ബോർഡിന്റെ കർശനമായ പരിശോധനകളെത്തുടർന്ന് തടസ്സപ്പെടുകയായിരുന്നു. നിലവിൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അണിയറപ്രവർത്തകർ ഡൽഹിയിൽ ക്യാമ്പ് ചെയ്ത് അവസാനവട്ട ശ്രമങ്ങൾ നടത്തിവരികയാണ്. ഈ മാസം അവസാനമോ ജൂലൈ ആദ്യമോ ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ, വിതരണക്കാരിൽ നിന്ന് വാങ്ങിയ അഡ്വാൻസ് തുക തിരിച്ചുകൊടുക്കാൻ കെ.വി.എൻ പ്രൊഡക്ഷൻസ് തീരുമാനിച്ചിരുന്നു. വിജയിയുടെ നിർദേശപ്രകാരമാണ് ഈ തീരുമാനം എടുത്തതെന്നാണ് വിവരം. ചിത്രത്തിന്റെ നിർമാതാക്കൾക്കുണ്ടായ വൻ സാമ്പത്തിക ബാധ്യതയിൽ ഒരു പങ്കുവഹിക്കാൻ വിജയ് തയാറായതോടെ, പ്രൊഡക്ഷൻ ഹൗസിന്റെ സമ്മർദം കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സിനിമയിലെ ചില രംഗങ്ങളും സംഭാഷണങ്ങളും പൊതുസമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് സെൻസർ ബോർഡ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, ചിത്രത്തിന് രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്നും അത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും ഗുണം ചെയ്യുമെന്ന പരാതിയും ഉയർന്നു. ഇതേത്തുടർന്ന് മദ്രാസ് ഹൈകോടതിയിൽ നിയമനടപടികൾ നീളുകയും, ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ പ്രക്രിയ പ്രതിസന്ധിയിലാവുകയും ചെയ്തു.

റിലീസ് നീണ്ടുപോയത് ആഗോളതലത്തിൽ വൻ സാമ്പത്തിക നഷ്ടമാണ് വിതരണക്കാർക്ക് വരുത്തിവെച്ചത്. ഏകദേശം 100 കോടി രൂപയോളം നഷ്ടം സംഭവിച്ചതായാണ് വ്യവസായ മേഖലയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ജനുവരിയിൽ റിലീസ് ചെയ്യാതിരുന്നതോടെ വിദേശത്തെ തിയറ്ററുകളിലും വലിയ വിടവ് രൂപപ്പെട്ടു. ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച്. വിനോദാണ്.

Tags:    
News Summary - Can CM Vijay save Jana Nayagan amid censor row?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.