നടി മീന പ്രധാനവേഷത്തിലെത്തിയ ആനന്ദപുരം ഡയറീസ് എന്ന ചിത്രത്തെ അഭിനന്ദിച്ച് ജസ്റ്റിസ് ബി. കെമാൽ പാഷ. സമൂഹത്തിൽ നില നിൽക്കുന്ന പോക്സോ പോലുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്യുന്ന അവസ്ഥയെ ഇതിലും മികച്ച രീതിയിൽ ചിത്രീകരിക്കാനാവില്ലെന്ന് ചിത്രം കണ്ടതിന് ശേഷം അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ നിലനിൽക്കുന്ന മയക്കുമരുന്ന്, യുവജനങ്ങളും കൗമാരക്കാരും അകപ്പെട്ടു പോകുന്ന ചതിക്കുഴികൾ തുടങ്ങിയ സാമൂഹിക വിപത്തുകളെ വളരെ മനോഹരമായി ചർച്ച ചെയ്യുന്ന ആനന്ദപുരം ഡയറീസിന് പോസിറ്റീവ് പ്രതികരണമാണ് ലഭിക്കുന്നത്.
കുട്ടികളുടെ സംരക്ഷണത്തിനു വേണ്ടി കൊണ്ടുവന്ന നിയമമാണ് പോക്സോ ആക്ട്. എന്നാൽ ചിലർ മുതിർന്നവർ തമ്മിലുള്ള വിരോധം തീർക്കാൻ കുഞ്ഞുങ്ങളെ കരുവാക്കി എതിരാളികൾക്കെതിരെ പോക്സോ കേസുകൾ ഫയൽ ചെയ്യുന്നു. അത്തരത്തിൽ പോക്സോ കേസുകളിൽ പെടുന്ന നിരപരാധികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴും ജയിലിൽ നീണ്ട ശിക്ഷ അനുഭവിച്ച് കഴിയുന്നവരും ഉണ്ട്. കുറ്റക്കാർക്ക് കഠിന ശിക്ഷയാണ് പോക്സോ നിയമം അനുശാസിക്കുന്നത്. പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് മൂലം അനേകം നിരപരാധികൾ ശിക്ഷിക്കപ്പെടുന്നുവെന്നത് അടുത്ത കാലത്ത് സമൂഹം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ഇത്തരത്തിലുള്ള സമൂഹിക വിഷയത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
നീൽ പ്രൊഡക്ഷന്റെ ബാനറിൽ ശശി ഗോപാലൻ നായർ കഥയെഴുതി നിർമ്മിച്ചിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജയ ജോസ് രാജാണ്. തമിഴ് നടൻ ശ്രീകാന്ത്, മനോജ്.കെ.ജയൻ , സിദ്ധാർഥ് ശിവ, ജാഫർ ഇടുക്കി, സുധീർ കരമന, റോഷൻ അബ്ദുൾ റഹൂഫ്, മാലാ പാർവതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, ശിഖ സന്തോഷ്, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ, മീര നായർ, അർജുൻ പി അശോകൻ, അഞ്ജു മേരി, ജയരാജ് കോഴിക്കോട്, മുരളി വിദ്യാധരൻ, ഷൈന ചന്ദ്രൻ, ഉഷ കരുനാഗപ്പള്ളി, മനു ജോസ്, സൂരജ് തേലക്കാട്, ദേവിക ഗോപാൽ നായർ, ആർലിൻ ജിജോ എന്നിവരാണ് മറ്റു താരങ്ങൾ.
ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.